അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി നടൻ സൂര്യ. സിദ്ദിഖിന്റെ കൊച്ചി കാക്കനാടുള്ള വീട്ടിലെത്തിയാണ് സൂര്യ അനുശോചനം രേഖപ്പെടുത്തിയത്.
നിർമാതാവ് രാജശേഖറും കൂടെയുണ്ടായിരുന്നു. സിദ്ദിഖിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച സൂര്യ ഏറെ നേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഫ്രണ്ട്സ് തമിഴിൽ റീമേക്ക് ചെയ്തപ്പോൾ അതിലെ പ്രധാനകഥാപാത്രങ്ങളിലൊന്ന് സൂര്യ ആയിരുന്നു.
വിജയിയും സൂര്യക്കൊപ്പം ആ ചിത്രത്തിലുണ്ടായിരുന്നു. സൂര്യയുടെ കരിയറിന് ബ്രേക്ക് നൽകിയ ചിത്രം കൂടിയായിരുന്നു ഫ്രണ്ട്സ്. തമിഴിലും ചിത്രത്തിന് ഫ്രണ്ട്സ് എന്നു തന്നെയാണ് സിദ്ദിഖ് പേര് നൽകിയത്.
പകരം വയ്ക്കാനാകാത്ത നഷ്ടമാണ് സിദ്ദിഖിന്റെ വിടവാങ്ങലെന്നായിരുന്നു സൂര്യ ട്വിറ്ററിൽ കുറിച്ചത്. ഫ്രണ്ട്സ് എന്ന സിനിമ പല കാരണങ്ങളാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നുവെന്നും സൂര്യ കുറിച്ചു.
ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദിഖ് സർ. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും.
ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിംഗ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.
ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല.
ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.
ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാൻ ഒരുപാട് മിസ് ചെയ്യും.
അങ്ങയുടെ വേർപാടിൽ മനസുതകർന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർഥിക്കുന്നു. അങ്ങയുടെ ഓർമകൾ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ജീവിതത്തിൽ നിലനിർത്തും. സൂര്യ ട്വീറ്റ് ചെയ്തു.
സംവിധായകൻ സിദ്ദിഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി നടൻ സൂര്യ; വീഡിയോ
09:25 AM Aug 12, 2023 | Deepika.com