സമൂഹമാധ്യമത്തിലൂടെ വ്യക്തിപരമായി കാര്യങ്ങളിൽ അധിക്ഷേപിക്കാനെത്തിയ ആൾക്ക് മറുപടി നൽകി നടൻ ധർമജൻ ബോൾഗാട്ടി.
അരിസ്റ്റോ സുരേഷിനൊപ്പം ധർമജനും ഭാര്യയും നിൽക്കുന്ന ഒരു ചിത്രം ധർമജൻ പങ്കുവച്ചിരുന്നു. ഫെബ്രുവരിയിൽ പങ്കുവച്ച ചിത്രത്തിന് താഴെ വന്ന കമന്റിന് ധർമജൻ മറുപടി നൽകിയിരിക്കുന്നത് കഴിഞ്ഞ ദിവസമാണ്.
ധർമൂസിന്റെ പേരിൽ തന്റെ കയ്യിൽനിന്നു വാങ്ങിയ പണം തിരിച്ചുതന്നിട്ടില്ലെന്നും ഈ അവസ്ഥ വേറൊരാൾക്കും ഉണ്ടാകാതിരിക്കട്ടെ എന്നുമായിരുന്നു കമന്റിൽ ഉണ്ടായിരുന്നത്.
എന്നാൽ ഈ ആരോപണം വാസ്തവ വിരുദ്ധമാണെന്നും തന്നെ മറ്റുള്ളവർ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും കമന്റിന് താഴെ മറുപടിയായി ധർമജൻ പറഞ്ഞു.
വിശാഖ് കാർത്തികേയൻ എന്ന ആളാണ് ധർമജനെതിരേ ആരോപണവുമായി എത്തിയത്. അദ്ദേഹത്തിന്റെ കമന്റ് ഇങ്ങനെ- "" ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്.
പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽനിന്നു മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം. ഇനി വേറെ ഒരാൾക്കു കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.’’
ചിത്രം ഫെബ്രുവരിയിൽ പോസ്റ്റ് ചെയ്തതെങ്കിലും കമന്റുമായി ധർമജൻ എത്തിയത് ഓഗസ്റ്റ് 10നാണ്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതിനാലാണ് കമന്റ് ശ്രദ്ധയിൽപെടാതെ പോയതെന്നും താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും ധർമജൻ മറുപടിയായി നൽകി.
""വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്, ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസായി, എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കൈയ്യിന്ന് അഞ്ച് രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ...എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു...പക്ഷേ വിശ്വസിച്ചവർ ചതിച്ചു. പേര് പോയത് എന്റെ...'' ധർമജൻ പറഞ്ഞു.
നിരവധി പേരാണ് ധർമജനെ പിന്തുണച്ചെത്തുന്നത്. ഇത്തരം കാര്യങ്ങൾ വ്യക്തിപരമായി പറയുന്നതാണ് നല്ലതെന്നും കൃത്യമായ തെളിവുകളില്ലാതെ ഒരാൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇത് തീർത്തും തെറ്റായിപ്പോയെന്നുമാണ് ധർമജനെ പിന്തുണച്ചെത്തുന്നവര് അഭിപ്രായപ്പെടുന്നത്.