മലയാളസിനിമയില്‍ പുതിയ ഹാസ്യ തരംഗം സൃഷ്ടിച്ച് മലയാളികളെ ചിരിപ്പിച്ച സംവിധായകനെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്ക് നഷ്ടമായത്. സിദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന റാംജി റാവ് സ്പീക്കിംഗ് അന്നോളം മലയാള സിനിമയില്‍ ഉണ്ടായിരുന്ന ഹാസ്യ കാഴ്ചപ്പാടുകളെ അപ്പാടെ മാറ്റിമറിക്കുകയായിരുന്നു.
റാംജി റാവില്‍ തുടങ്ങി പിന്നീട് അങ്ങോട്ട് ഗൗരവമുള്ള പല വിഷയങ്ങളെയും നര്‍മത്തില്‍ ചാലിച്ച് അദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. പിന്നീടെത്തിയ ഇന്‍ ഹരിഗര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ മലയാള സിനിമയില്‍ ട്രെന്‍ഡ് സെറ്ററുകളായിരുന്നു.
തങ്ങളുടെ തന്നെ അനുഭവ പശ്ചാത്തലങ്ങളില്‍ നിന്നുമാണ് ഭൂരിപക്ഷം കഥാപാത്രങ്ങളെയും കഥാ സന്ദര്‍ഭങ്ങളെയും സൃഷ്ടിച്ചെടുത്തത്. ആദ്യ ചിത്രത്തില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും നര്‍മ്മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചതെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിലെത്തിയപ്പോള്‍ കാമ്പസ് ജീവിതം കഴിഞ്ഞ് ജോലി നോക്കാതെ നടക്കുന്ന യുവാക്കളുടെ കഥയായി അത് മാറി.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ് - ലാല്‍ എന്ന ടൈറ്റില്‍ കാര്‍ഡ് കാണുമ്പോള്‍ തന്നെ തീയറ്ററുകളില്‍ കൈയടിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും
മത്തായിച്ചേട്ടന്, ഗോപാലകൃഷ്ണന്, ബാലകൃഷ്ണന്, അപ്പുക്കുട്ടന്, തോമസുകുട്ടി, മഹാദേവന്, ഗോവിന്ദന്‍കുട്ടി ജോണ്‍ ഹോനായ്, അഞ്ഞൂറാന്, ആനപ്പാറ അച്ചാമ്മ, കെ.കെ ജോസഫ് , കന്നാസ്, കടലാസ്, ഹിറ്റ്ലര്‍ മാധവന് കുട്ടി, ഹൃദയഭാനു, ചക്കച്ചാംപറമ്പില്‍ ജോയ്, ലാസര്‍ ഇളേപ്പന്, ശ്രീകുമാര്‍ , ഉഗ്രന്‍ അങ്ങനെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ സിദിഖ് കഥാപാത്രങ്ങള്‍ നിരവധിയാണ്.
നായകന് മുതല്‍ പ്രതിനായകന് വരെയും സഹതാരങ്ങള്‍ മുതല്‍ അതിഥി താരങ്ങള്‍ വരെയും ഓരോ ചിത്രങ്ങളിലൂടെയും പ്രേക്ഷക മനസില്‍ ഇടംനേടി. 1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര് തിരുവനന്തപുരത്ത് 404 ദിവസമാണ് തീയറ്ററുകള്‍ നിറഞ്ഞോടിയത്.
കമ്പിളിപ്പൊതപ്പ് കമ്പിളിപ്പൊതപ്പ്
കമ്പിളിപ്പൊതപ്പ് കമ്പിളിപ്പൊതപ്പ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് , തോമസുകുട്ടീ വിട്ടോടാ, സാഹചര്യം ചൂഷണം ചെയ്യരുത്, ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ.കെ ജോസഫ് ,എന്തൊക്കെയാടോ ഞാന്‍ മറക്കേണ്ടത്, തളിയാനേ പനിനീര് എന്നു തുടങ്ങി മലയാളി ആഘോഷമാക്കിയ ട്രോളുകളിലും മറ്റും ഇപ്പോഴും നിരന്തരം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡയലോഗുകള്‍ കൂടുതലും സിദ്ദിഖ് - ലാല്‍ ചിത്രങ്ങളിലേതു തന്നെയാണ്.
തമിഴും കടന്ന് ബോളിവുഡിൽ
മലയാളവും തമിഴും കടന്ന് ബോളിവുഡ് വരെയെത്തി സിദ്ദിഖ് എന്ന സംവിധായകന്റെ പ്രശസ്തി നേടി. ഹിന്ദി ചിത്രം ബോഡി ഗാര്‍ഡിലൂടെ ബോളിവുഡിലെ നൂറ് കോടി ക്ലബിലെത്തിയ ആദ്യ മലയാളിയായി.
2004ല്‍ വിജയകാന്ത് നായകനായ എങ്കള്‍ അണ്ണയുമായി തമിഴ് പ്രേക്ഷകരുടെ മനസിലും ഇടം നേടി. മലയാള ചിത്രം ബോഡി ഗാര്‍ഡിന് തമിഴ്, ഹിന്ദി പതിപ്പുകളുണ്ടായി. സല്മാന് ഖാന് നായകനായ ഹിന്ദി ചിത്രം ബോഡി ഗാര്‍ഡും വിജയ് ചിത്രം കാവലനും ഹിറ്റുകളായി.
2005ല്‍ മാരോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും ഭാഗ്യപരീക്ഷണം നടത്തി. സിദിഖ് എന്ന സംവിധായകന് വിട പറയുമ്പോഴും ഹാസ്യത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ എന്നും ഓര്‍മിക്കപ്പെടും.