ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ മധുരമായ ശൈലിയിൽ അവതരിപ്പിച്ച സംവിധായക പ്രതിഭയായിരുന്നു സിദ്ദിഖ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്.
റാംജി റാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ വ്യത്യസ്ത തലമുറകൾക്ക് സ്വീകാര്യമായിരുന്നു. മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു.
മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.
ഗൗരവ ജീവിത പ്രശ്നങ്ങളെ നർമത്തിൽ അവതരിപ്പിച്ച സംവിധായക പ്രതിഭ: മുഖ്യമന്ത്രി
12:09 PM Aug 09, 2023 | Deepika.com