സംവിധായകന് സിദ്ദിഖിന് ആദാരഞ്ജലി അർപ്പിച്ച് നടൻ മമ്മൂട്ടിയും ദുൽഖറും. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മമ്മൂട്ടി സിദ്ദിഖിനെ അവസാനമായി കാണാൻ എത്തിയത്.
സിദ്ദിഖിന്റെ ഭാര്യ സാജിതയെ മമ്മൂട്ടി ചേർത്തു നിർത്തി ആശ്വസിപ്പിച്ചു. മകൻ ദുൽഖറും താരത്തിനൊപ്പമുണ്ടായിരുന്നു.
സിദ്ദിഖിനെ കാണാനായി രാവിലെ മുതൽ ജനത്തിരക്കാണ്. ടൊവീനോ, ജയറാം, വിനീത്, ബി. ഉണ്ണിക്കൃഷ്ണൻ, ജനാർദ്ദനൻ, രമേശ് പിഷാരടി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
രാവിലെ ഒൻപതുമുതൽ 12 വരെയാണു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. പൊതുദർശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോകും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഖബറടക്കും.
ചൊവ്വാഴ്ച രാത്രി 9.10നാണ് മലയാളസിനിമയുടെ ഹിറ്റ് മേക്കർ സിദ്ദിഖിന്റെ വിയോഗവാർത്ത എത്തിയത്. കരൾ രോഗബാധിതനായി നാല് ആഴ്ചയായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.