അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാള് വേദികളിലും വലിയ വലിയ പരിപാടികള്‍ക്കിടയിലെ ചെറിയ ചെറിയ മിമിക്രികള്‍ അവതരിപ്പിച്ച് ചിരിപ്പടക്കങ്ങളുമായി നടന്നിരുന്ന രണ്ട് ചെറുപ്പക്കാര്‍. എന്താകുമെന്നോ, എവിടെ എത്തുമെന്നോ ഒരു രൂപവും അവര്‍ക്കുണ്ടായിരുന്നില്ല.
സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും നിര്‍മാണത്തിലുമൊക്കെ പിന്നീട് മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയ സിദ്ദിഖിന്റെയും കൂട്ടാളി ലാലിന്റെയും കലാജീവിതത്തിന്റെ തുടക്കം കൊച്ചിയിലെ കലാഭവനില്നിന്നായിരുന്നു.
കലാഭവനെന്ന പഠനക്കളരി
കലാഭവനില്‍ മിമിക്സ് പരേഡ് എന്ന മുഴുനീള ഹാസ്യപരിപാടിയാണ് ഇരുവരുടെയും തലേവര മാറ്റിയത്. മിമിക്രി പ്രധാന ഇനമാക്കി എന്തോ പരിപാടി ആലോചിക്കുന്നതായി കലാഭവനിലെ തബല അധ്യാപകനായിരുന്ന ലാലിന്റെ അച്ഛന് വഴി ഇവരും അറിഞ്ഞു.
ആബേലച്ചനെ നേരില്‍ കണ്ടാലോ എന്ന് ലാല്‍ അഭിപ്രായപ്പെട്ടപ്പോള്‍ സിദ്ദിഖ് ആദ്യമൊന്ന് അമ്പരന്നു. ""കലാഭവനൊക്കെ വലിയ സ്ഥാപനമല്ലേ, അതൊക്കെ നമുക്ക് പറ്റുമോ'' എന്നതായിരുന്നു സിദ്ദിഖിന്റെ ആശങ്ക.
വിടാന്‍ ലാല്‍ കൂട്ടാക്കിയില്ല. അച്ഛന് വഴി ആബേലച്ചനെ കാണാനുള്ള സമയം തരപ്പെടുത്തി. സിദ്ദിഖിന് അപ്പോഴും ആശങ്ക മാറിയിരുന്നില്ല. ""കിട്ടിയ അവസരമല്ലേ, നഷ്ടപ്പെടുത്തേണ്ട. നീ പൊയ്ക്കോളൂ''എന്ന് ലാലിനെ ഉപദേശിച്ചു.
എന്നാല്‍, സിദ്ദിഖ് ഇല്ലാതെ പോകില്ലെന്ന വാശിയിലായി ലാല്‍. ഒടുവില്‍ ലാലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി കലാഭവനിലേക്കു പോകാന്‍ സമ്മതിച്ചു. താന്‍ കാരണം ലാലിന്റെ അവസരം നഷ്ടമാകരുതെന്നായിരുന്നു സിദ്ദിഖ് അപ്പോള്‍ കരുതിയത്. അവിടുന്നിങ്ങോട്ട് ഇരുവരുടേയും തലേവര മാറുകയായിരുന്നു.
അങ്ങനെ 1980-81 കാലഘട്ടത്തില്‍ ഇരുവരും കലാഭവന്റെ ഭാഗമായി. ഇടവേളകളിലെ മിമിക്രി പ്രോഗ്രാമുകളില്‍നിന്നു മാറി മുഴുനീള കോമഡി പരിപാടി എന്ന ആശയം ആബേലച്ചന് മുന്നോട്ടുവച്ചു. മലയാള ഹാസ്യവേദികള് പിന്നീട് അടക്കിവാണ മിമിക്സ് പരേഡ് എന്ന ഹാസ്യപരിപാടി പിറവി കൊണ്ടതും അങ്ങനെയാണ്. മിമിക്സ് പരേഡ് എന്ന പേര് ലാലിന്റെ സംഭാവനയായിരുന്നു.
മറുനാട്ടിലും ചിരി പടർത്തി
അക്കാലത്ത് കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കെ.എസ്. പ്രസാദ്, കലാഭവന്‍ അന്‍സാര്‍, കലാഭവന്‍ റഹ്മാന്, വര്ക്കിച്ചന് പേട്ട എന്നിവരുമായി മിമിക്സ് പരേഡിനൊപ്പം സിദ്ദിഖും ലാലും ചേര്‍ന്നു. അങ്ങനെ ആറംഗ സംഘത്തിന്റെ ആദ്യ പരിപാടി 1981 സെപ്റ്റംബര്‍ 21ന് എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലെ വേദിയില്‍ അരങ്ങേറി. ജുബ്ബയും പാന്റ്സും ധരിച്ച് ആറംഗ സംഘം നര്‍മവും ഹാസ്യവും നിറഞ്ഞ കൗണ്ടറുകളുമായി നിറഞ്ഞാടിയപ്പോള്‍ ഹാളാകെ ചിരിയുടെ തിരയിളക്കമായിരുന്നു.
മിമിക്സ് പരേഡ് വന്‍ വിജയം. പരിപാടിയുടെ സ്ക്രിപ്റ്റ് തയാറാക്കിയ സിദ്ദിഖും ലാലും അതോടെ ഹീറോമാരായി. പിന്നീട് വേദികളില്‍നിന്നു വേദികളിലേക്ക് മിമിക്സ് പരേഡ് വളര്‍ന്നു. കേരളവും രാജ്യവും കടന്ന് യൂറോപ്പിലും ഗള്‍ഫിലുമൊക്കെ ചിരിമഴ പെയ്യിച്ചു മിമിക്സ് പരേഡ് ലോകം ചുറ്റി. ഒപ്പം നെടുംതൂണായി സിദ്ദിഖും കൂട്ടാളി ലാലും ഉണ്ടായിരുന്നു.
പിരിയാത്ത സ്നേഹബന്ധത്തിന്റെ അടയാളമായിരുന്നു കലാഭവനിലെ ഇരുവരുടെയും പടിയിറക്കം. ചില തര്‍ക്കങ്ങളുടെ പേരില്‍ ലാല്‍ പടിയിറങ്ങിയപ്പോള്‍ സിദ്ധിഖും കൂടെയിറങ്ങി. അന്ന് ആബേലച്ചനു മുന്നില്‍ ചെന്ന് താന്‍ കലാഭവന്‍ വിടുകയാണെന്നു പറഞ്ഞ സിദ്ദിഖിനോട് ""നിന്നെയൊക്കെ പുറത്താക്കിയിരിക്കുന്നു’’എന്നായിരുന്നു അച്ചന്റെ മറുപടി. ഇതുസിദ്ദിഖ് പിന്നീട് പല വേദികളിലും പറഞ്ഞിട്ടുണ്ട്.
സിനിമയിലേക്ക്
മിമിക്രി എന്ന കലാരൂപത്തെ ഇത്രയേറെ ജനകീയമാക്കിയതിനു പിന്നില്‍ മിമിക്സ് പരേഡിനും സിദ്ദിഖിനും വലിയ പങ്കുണ്ട്. സിദ്ദിഖിന്റെയും ലാലിന്റെയും സിനിമാ പ്രവേശനവും മിമിക്സ് പരേഡിലൂടെയായിരുന്നു.
ഒരിക്കല്‍ ആലപ്പുഴയില്‍ കലാഭവന്റെ മിമിക്സ് പരേഡ് കാണാനെത്തിയ നടന് മമ്മൂട്ടി പരിപാടിക്കുശേഷം സംവിധായകന് ഫാസിലിനെ ഇരുവര്‍ക്കും പരിചയപ്പെടുത്തി. തങ്ങള്‍ കുറച്ച് തിരക്കഥകള്‍ എഴുതുകയാണെന്ന് ഇരുവരും ഫാസിലിനോട് പറഞ്ഞു. അവിടെ നിന്നായിരുന്നു "സിദ്ദിഖ് ലാൽ' കൂട്ടുകെട്ടിന്റെ സിനിമയിലേക്കുള്ള പ്രവേശനം.
തേങ്ങാ മോഷ്ടാക്കളായ രാത്രി
കൊച്ചി: കോട്ടയം മാമ്മന്‍മാപ്പിള ഹാളിലെ കലാഭവന്റെ പരിപാടി. മിമിക്സ് പരേഡിന്റെ മുഴുവന്‍ ടീമുമുണ്ട്. പരിപാടി വന്‍ വിജയമായിരുന്നു. സംഘാടകര്‍ക്ക് വലിയ സന്തോഷം. മടങ്ങാന്‍ നേരം ഹാളിനു മുന്നില്‍ അലങ്കാരമായി വച്ചിരുന്ന ചെന്തെങ്ങിന്റെ കരിക്കിന്‍കുല വെട്ടിയെടുത്ത് സംഘാടകര്‍ വാഹനത്തില്‍ ഇട്ടു.
കരിക്കിന് കുല സന്തോഷത്തോടെ സ്വീകരിച്ചു മടങ്ങിയ സംഘം, പക്ഷേ ക്ഷീണം മൂലം യാത്രയിലുടനീളം ഉറങ്ങിപ്പോയി. കരിക്ക് കഴിക്കുന്ന കാര്യം മറന്നു. ഓരോരുത്തര് ഓരോരോ സ്ഥലങ്ങളിൽ ഇറങ്ങിയതോടെ എറണാകുളത്തെ കലാഭവൻ കെട്ടിടത്തിനു മുന്നില്‍ വാഹനം എത്തിയപ്പോള്‍ അവശേഷിച്ചത് സിദ്ദിഖും ലാലും മാത്രം. സമയം പുലർച്ചെ ഒന്ന് കഴിഞ്ഞിരുന്നു. വാഹനത്തിന് പുറത്തിറങ്ങുന്നതിനിടെ കരിക്കിന്‍കുല കണ്ണില്‍പ്പെട്ടു.
രണ്ടുപേരും ഓരോ കുല കരിക്കുമായി കലാഭവന്‍ റോഡിലൂടെ സൊറ പറഞ്ഞ് പുല്ലേപ്പടിയിലെ വീട്ടിലേക്ക് നടക്കുന്നതിനിടെ പെട്ടെന്നാണ് രണ്ടു പോലീസുകാര്‍ മുന്നില്‍ വന്നുപെട്ടത്. സമ്മാനമായി കിട്ടിയതാണെന്നു പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ പോലീസുകാര്‍ തയാറായില്ല. കലാഭവന്റെ മിമിക്രി സംഘത്തിലുള്ളതാണെന്നു മറുപടികളൊന്നും പോലീസ് ചെവിക്കൊണ്ടില്ല.
തേങ്ങാ മോഷ്ടിച്ചശേഷം വസ്ത്രം മാറിയതാകാമെന്നുവരെ പോലീസ് പറഞ്ഞുവച്ചു.
ഒരുപാട് അപേക്ഷിച്ചപ്പോള്‍ ഉത്തരവാദപ്പെട്ട ആരെയെങ്കിലും വിളിക്കാന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമല്ലേ, പോരാത്തതിന് അര്‍ധരാത്രി. അപ്പോഴാണ് പുല്ലേപ്പടി ജംഗ്ഷനടുത്തുള്ള മൂസക്കയുടെ ചായക്കട ഓര്മ വന്നത്.
അര്‍ധരാത്രിയിലും തുറന്നിരിക്കുന്ന കട. പരിപാടി കഴിഞ്ഞ് വരുമ്പോള്‍ മിക്കവാറും ഇവിടെനിന്നാണ് ഇരുവരുടെയും അത്താഴം. കവര്‍ച്ചയ്ക്കിടെ പിടിക്കപ്പെട്ടവരെപ്പോലെ കരിക്കിന്‍കുലയും തോളിലേറ്റി പോലീസുകാര്‍ക്ക് നടുവിലൂടെ മൂസക്കയുടെ കടയിലേക്കു നടത്തം. മൂസക്കയെ കണ്ട് ഉറപ്പാക്കിയശേഷമാണ് സിദ്ദിഖിനെയും ലാലിനെയും പോകാന്‍ പോലീസ് അനുവദിച്ചത്.
മിമിക്സ് പരേഡിന്റെ നര്മശില്പി
09:41 AM Aug 09, 2023 | Deepika.com