കോവിഡ് ബാധിച്ച മരിച്ച അച്ഛന്റെ അന്ത്യകർമങ്ങൾക്കായി പലരെയും വിളിച്ചുവെന്നും എന്നാൽ ആരും വന്നില്ലെന്ന് നടി നിഖില വിമൽ. കോവിഡ് ആയതിനാൽ ആരും എത്തിയില്ലെന്നും അച്ഛന്റെ മരണത്തിന് ശേഷം ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞുവെന്നും നിഖില പറയുന്നു.
ആരൊക്കെ ഉണ്ടെങ്കിലും ആവശ്യസമയത്ത് ഇവരൊന്നും കൂടെയുണ്ടാകില്ലെന്ന് പഠിച്ചെന്നും നിഖില പറഞ്ഞു. ആയം വിത്ത് ധന്യ വർമ എന്ന ടോക്ഷോയിലാണ് നിഖില തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
അച്ഛൻ വലിയൊരു ആളാണ്. ആറടി പൊക്കം ഒക്കെയുള്ള വലിയൊരു മനുഷ്യൻ. അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം ഓർമ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതൽ ആണ്. അച്ഛന് ഏറ്റവും ഇഷ്ടം മധുരം ആണ്.
മധുരം കഴിക്കാൻ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കും. മരിച്ച് കഴിഞ്ഞ് കര്‍മം ചെയ്യുമ്പോള്‍ അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.
പുറത്ത് നിന്ന് നോക്കുമ്പോള്‍, അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ടാണല്ലോ എന്ന് പലര്‍ക്കും തോന്നാം. ഒരുപരിധിവരെ അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ട് ആയിരുന്നു. കാരണം, എന്ത് പറഞ്ഞാലും അച്ഛൻ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ഛൻ ചെയ്യിള്ളൂ. പക്ഷേ അച്ഛൻ പറയുന്ന കാര്യങ്ങളൊക്കെ തമാശയായിട്ട് എടുത്ത് ഓരോന്നും ചെയ്യാൻ തുടങ്ങി.
പതിനഞ്ച് വർഷത്തോളം അമ്മയ്ക്ക് അച്ഛനെ നോക്കേണ്ടി വന്നു. ഇന്ന് അമ്മ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അച്ഛനെയാണ്. കാരണം ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നല്ലോ എന്നതാണ്.
അച്ഛന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ചേച്ചി അഖിലയെ ആണ്. കാരണം അവൾ അച്ഛൻ കുട്ടി ആയിരുന്നു. അച്ഛന്റെ മരണം ഉൾക്കൊള്ളാൻ കുറച്ചധികം സമയം എടുത്തു.
എനിക്ക് അറിവാകുന്നതിന് മുന്നേ അച്ഛന് വയ്യാണ്ടായല്ലോ. അതുകൊണ്ട് അവളുടെ ലൈഫിൽ ആണ് അച്ഛന്റെ ഇൻഫ്ലുവൻസ് ഉള്ളത്.
അച്ഛൻ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു.
ഇന്ഫെക്ഷന് വന്നാണ് അച്ഛന് മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ ഞാൻ മാത്രമാണ് ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്.
കൊവിഡ് ആണ്, ആർക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാർട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാൻ പോകുന്നതും ഞാനാണ്.
ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാൻ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാൽ ആരും വന്നില്ല. അച്ഛൻ മരിച്ച ശേഷം ലൈഫിൽ കുറേക്കാര്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല.
കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ശേഷം ഞാൻ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. എന്റെ ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തു. നിഖില പറയുന്നു.
അച്ഛന്റെ മൃതദേഹം ദഹിപ്പിച്ചത് ഞാനാണ്; പലരെയും വിളിച്ചു നോക്കി, ആരും വന്നില്ല: നിഖില വിമൽ
03:45 PM Aug 07, 2023 | Deepika.com