മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ദ് എലിഫന്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കും നിർമാതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും.
ചിത്രത്തിലൂടെ പ്രശസ്തരായ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായിക കാർതികി ഗോൺസാൽവസിന് വക്കീൽ നോട്ടിസ് അയച്ചു. സിഖ്യ എന്റർടെയിൻമെന്റ്സ് ആണ് ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.
ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്ന് ഒരു തുകയും വീടും വാഹനവും നൽകാമെന്ന് സംവിധായികയും നിർമാതാക്കളും വാഗ്ദാനം ചെയ്തിരുന്നെന്നും ഇപ്പോൾ അതിൽനിന്നു മാറിയെന്നും ബൊമ്മനും ബെല്ലിയും ആരോപിക്കുന്നു.
മാധ്യമങ്ങൾക്കും സമൂഹത്തിനും മുന്നിൽ പുകഴ്ത്തിയെങ്കിലും പ്രധാനമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും അടക്കം നൽകിയ സാമ്പത്തിക സഹായങ്ങൾ സംവിധായികയും നിർമാതാക്കളും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
കാർതികി ഗോൺസാൽവസിന്റെ ഇടപെടലിൽ അവർ ആകെ വിഷമത്തിലാണ്. ബെല്ലിയുടെ കൊച്ചുമകൾക്കു വിദ്യാഭ്യാസവും പൈസയുമൊക്കെ ഇവർ വാഗ്ദാനം ചെയ്തിരുന്നു.
ഇപ്പോൾ ഇവരുടെ ഫോൺ കോളുകൾ പോലും കാർതികി എടുക്കുന്നില്ല. ബൊമ്മന്റെയും ബെല്ലിയുടെയും സുഹൃത്തായ അഭിഭാഷകൻ പ്രവീൺ രാജ് പറഞ്ഞു.
ബൊമ്മനും ബെല്ലിക്കും വേണ്ടി കേസ് വാദിക്കുന്നത് അഡ്വ. മുഹമ്മദ് മൻസൂർ ആണ്. അതേസമയം, ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണങ്ങൾ തെറ്റാണെന്നും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അവർക്കു പണം നൽകിയിട്ടുണ്ടെന്നും സിഖ്യ എന്റർടെയിൻമെന്റ്സ് പറയുന്നു.
ഡോക്യുമെന്ററിയുടെ ചിത്രീകരണസമയത്ത് സംവിധായികയ്ക്ക് തങ്ങളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ബൊമ്മനും ബെല്ലിയും പറയുന്നു. ചിത്രത്തിന് ഓസ്കർ ലഭിച്ചതിനുശേഷം അവരുടെ ഇടപെടലിൽ മാറ്റങ്ങളുണ്ടായി.
കാർതികിയുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല. സിനിമയ്ക്കായി ഒരു വിവാഹരംഗം ചിത്രീകരിക്കാന് സ്വന്തം കയ്യിൽനിന്നു പണം ചെലവാക്കി. പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി കരുതിയ പണമായിരുന്നു അതെന്നും ദമ്പതിമാർ ആരോപിക്കുന്നു.
സിനിമയിലെ വിവാഹരംഗം ഒറ്റദിവസം കൊണ്ട് ചിത്രീകരിക്കണമെന്നാണ് കാർതികി ഗോൺസാൽവസ് പറഞ്ഞത്. വേണ്ടത്ര പണമില്ലാതിരുന്നതിനാൽ എവിടെനിന്നെങ്കിലും സംഘടിപ്പിക്കാനാവുമോ എന്ന് ചോദിച്ചു. ഒരു ലക്ഷം രൂപയ്ക്കടുത്ത് വരും.
ചിത്രീകരണം കഴിഞ്ഞാൽ തിരികെത്തരാമെന്ന് പറഞ്ഞിട്ടാണ് അതു കൊടുത്തതെങ്കിലും ഇതുവരെ ആ പണം അവർ തിരികെ തന്നിട്ടില്ല. അവരെ വിളിക്കുമ്പോൾ തിരക്കാണെന്നും തിരികെ വിളിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഇതുവരെയും വിളിച്ചിട്ടില്ല. ബൊമ്മനും ബെല്ലിയും പറയുന്നു.
ഓസ്കർ നേടിയതിന്റെന്റെ വിജയാഘോഷ സമയത്ത് ഓസ്കർ പ്രതിമയിൽ തൊടാൻപോലും അനുവദിച്ചിരുന്നില്ല. ഈ ഡോക്യുമെന്ററിറിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടെന്നും ഇവർ പറഞ്ഞു. മുംബൈയിൽനിന്ന് കോയമ്പത്തൂരിലെത്തിയ ശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു.
അവരോട് ചോദിച്ചപ്പോൾ കൈയിൽ പണമില്ലെന്നാണ് മറുപടി കിട്ടിയത്. തരാനുള്ള പണമെല്ലാം തന്നെന്നാണ് കാർതികി പറഞ്ഞത്. എന്നാൽ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ബൊമ്മനും ബെല്ലിയും പറയുന്നു.
എലിഫന്റ് വിസ്പറേഴ്സ് സംവിധായികയോട് രണ്ടു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബൊമ്മനും ബെല്ലിയും
12:53 PM Aug 07, 2023 | Deepika.com