നടൻ ബാല ആറാട്ടണ്ണൻ എന്നു വിളിക്കുന്ന സന്തോഷ് വർക്കിയെ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയുമാണ് തനിക്കെതിരെ കാര്യങ്ങൾ പറയിപ്പിച്ചതെന്നുള്ള അജു അലക്സിന്റെ ആരോപണങ്ങൾ തള്ളി സന്തോഷ് വർക്കി.
താൻ ഒറ്റക്ക് സ്കൂട്ടറിലാണ് ബാലയുടെ വീട്ടിലേക്ക് വന്നതെന്നും തനിക്ക് ഒസിഡി (Obsessive-compulsive disorder) എന്ന രോഗമുണ്ടെന്നും സന്തോഷ് പറയുന്നു. 20 വർഷമായി അതിന്റെ ചികിത്സയിലാണെന്നും സന്തോഷ് വർക്കി പറഞ്ഞു.
അതേ സമയം എംഡിഎംഎ പോലെയുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ച് സിനിമയെ തകർക്കാൻ നടക്കുന്നവർക്കെതിരെ നിയമപരമായി മുന്നേറുമെന്നും അതിനായി എത്ര കോടി രൂപ ചിലവഴിക്കാനും തനിക്ക് മടിയില്ലെന്നും അതിനായി മുന്നിട്ടിറങ്ങുകയാണെന്നും ബാലയും പ്രതികരിച്ചു.
എത്ര മൂടി വെച്ചാലും സത്യം ഒരിക്കൽ വെളിയിൽ വരും. ഇത്രയും നേരം ഞാൻ ദൈവത്തോട് പ്രാർഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. സത്യം വെളിയിൽ വരണമേ എന്ന്. അപ്പോഴാണ് സന്തോഷ് വർക്കി ഈ വീട്ടിലേക്ക് വന്നത്.
അയാളിവിടേയ്ക്ക് ഒറ്റയ്ക്കാണ് വന്നതും. എന്റെ പല സംശയങ്ങൾക്കും മറുപടി പറഞ്ഞെങ്കിലും എനിക്ക് ഇനിയും ഒരുപാട് സംശയങ്ങൾ ബാക്കിയുണ്ട്. ചെകുത്താൻ എന്ന് പറയുന്ന ആൾ എംഡിഎംഎ പോലെയുള്ള സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പാണ്.
അത് കാരണമാകും അയാൾ ഓരോന്ന് ഇങ്ങനെ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഇനി കേരളത്തിൽ നടക്കാതിരിക്കുവാനായി ഞാൻ പൊരുതാൻ ഇറങ്ങുകയാണ്. നിയമപരമായിട്ട് അയാളെ കൈകാര്യം ചെയ്യും.
ഒരു നടന്റെ രക്തത്തിൽ തന്നെ അയാളുടെ ആ വൈഭവം ഉണ്ടാവണം. പടം കാണാതെ ട്രെയിലർ നോക്കി റിവ്യൂ പറയുന്ന ആളാണ് ചെകുത്താൻ. പത്തിരുപത് കോടി മുടക്കി പടം ചെയ്യുന്ന ഞങ്ങളെല്ലാവരും പൊട്ടന്മാർ ആണോ?
ഒരു പടം പരാജയപ്പെട്ടാൽ ആ കുടുംബം നശിച്ചുപോവുന്നു. അങ്ങനെ സിനിമയിലെ എത്ര കുടുംബം നശിച്ചുപോയി. ഇനിയെങ്കിലും എല്ലാവരും മുൻപോട്ട് വരണം. ഇതുമായി ബന്ധപ്പെട്ട് ഞാൻ കേസ് കൊടുക്കാൻ പോവുകയാണ്.
കോടിക്കണക്കിന് രൂപ മുടക്കേണ്ടി വന്നാലും ശരി, ഇതുമായി ഉറപ്പായും മുൻപോട്ടു പോകും. ഇരുപത് വർഷമായിട്ട് ഒസിഡി (ഒബ്സെസീവ് കമ്പൽസീവ് ഡിസോഡർ) ഉളള ഒരാളാണ് സന്തോഷ് വർക്കി. അതിനുള്ള മരുന്നും കൊണ്ടാണ് അയാൾ നടക്കുന്നത്. –ബാല ലൈവിൽ പറഞ്ഞു.
ഈ അസുഖവുമായി ബന്ധപ്പെട്ട് ഒരുപാട് ഡോക്ടർമാരെ ചികിത്സയ്ക്കായി സമീപിച്ചിട്ടുണ്ട് എന്നും അതിനുള്ള മരുന്നുകൾ കഴിച്ചിട്ടുണ്ട് എന്നും ബാലയുടെ ലൈവിൽ സന്തോഷ് വർക്കി വെളിപ്പെടുത്തി.
ബെംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുറേക്കാലം പോയി കിടന്നും ചികിത്സ എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് കഴിക്കുന്നത് കൊണ്ട് ഓർമക്കുറവും വിശപ്പ് കൂടുതലുമുണ്ട്. അതുകൊണ്ടാണ് ബാലയുടെ ഒപ്പം പോയതെന്നും അദ്ദേഹം പറയുന്നു.
തന്റെ ഫോണുകൾ ബാല പിടിച്ചു വച്ചിട്ടില്ലെന്നും സ്വയം സ്വിച്ച് ഓഫ് ചെയ്തതുമാണെന്നാണ് സന്തോഷ് വർക്കി ബാലയുടെ മുന്നിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന്റെ വീട്ടിൽ കയറി തോക്ക് ചൂണ്ടി സുഹൃത്തിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ നടൻ ബാലക്കെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ബാലയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം ബാലയെ തനിക്ക് ഭയമാണെന്നും അയാൾക്കൊപ്പം ഗുണ്ടാ സംഘങ്ങൾ ഉണ്ടെന്നുമായിരുന്നു സന്തോഷ് വർക്കി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ബാല ഭീഷണിപ്പെടുത്തിയ ചെകുത്താൻ എന്ന അജു അലക്സിന്റെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് സന്തോഷ് വർക്കി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
തന്റെ മൂന്ന് ഫോണുകളും ബാലയുടെ കയ്യിലാണെന്നും അയാൾ എടുത്ത് തന്ന ഹോട്ടൽ റൂമിൽ നിന്നും ആരും കാണാതെയാണ് ചെകുത്താന്റെ വീട്ടിൽ എത്തിയതെന്നും സന്തോഷ് വർക്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഞാനും ബാലയും ഒറ്റക്കെട്ട്; എനിക്ക് ഓർമകുറവുണ്ട്: സന്തോഷ് വർക്കി
11:15 AM Aug 07, 2023 | Deepika.com