സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടിട്ടില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിന് മറുപടിയുമായി സംവിധായകൻ വിനയൻ. ജൂറി അംഗമായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദരേഖ പുറത്തുവിട്ടായിരുന്നു വിനയന്റെ പ്രതികരണം.
മികച്ച സംഗീതത്തിനുള്ള അവാർഡ് നിർണയത്തിനിടയിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് ജെൻസി ഗ്രിഗറി പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.
വിനയന്റെ കുറിപ്പിന്റെ പൂർണരൂപം
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചർച്ച.. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്കാരികമന്ത്രി ഇന്നു സംശയലേശമന്യേ മാധ്യമങ്ങളോടു പറയുകയും ചെയ്തു.
ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറി മെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ്. ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്. ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ?
അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടു കേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർമാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്നമായ സത്യമാണ്..
അതാണിവിടുത്തെ പ്രശ്നവും..അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത് ഈ വിഷയം മാറ്റരുത്..അധികാരദുർവിനിയോഗം ആണ് ഈ ഇടപെടൽ അതിനാണ് മറുപടി വേണ്ടത്..
സ്റ്റേറ്റ് സിനിമാ അവാർഡ് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞതും അതിൻ പ്രകാരം ഞാൻ ആരോപിച്ചതുമായ കാര്യങ്ങൾ തള്ളിക്കളഞ്ഞ് കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി സജി ചെറിയാൻ അക്കാദമി ചെയർമാൻ ശ്രി രഞ്ജിത്തിന് ക്ലീൻ ചിറ്റ് കൊടുത്തതായി ന്യൂസിൽ കണ്ടു.
ചെയർമാൻ ഒരിടപെടലും നടത്തിയിട്ടില്ലത്രേ..അങ്ങയോടല്ലല്ലോ ഞങ്ങളതു ചോദിച്ചത് രഞ്ജിത്തിനോടല്ലേ?.. രഞ്ജിത്ത് ഉത്തരം പറയട്ടെ എന്നിട്ടു ബാക്കി പറയാമെന്നാണ് അങ്ങുതന്നെ നിയമിച്ച ജൂറി അംഗം നേമം പുഷ്പ രാജ് പറഞ്ഞിരിക്കുന്നത്..അതിനു മുൻപ് ഈ വിധി പറച്ചിൽ വേണമായിരുന്നോ?
അവാർഡ് നിർണയത്തിന്റെ പ്രൊജക്ഷൻ നടക്കുമ്പോഴും ഡിസ്കഷൻ നടക്കുമ്പോഴും മന്ത്രി കൂടെ ഉണ്ടാകില്ലല്ലോ? പിന്നെങ്ങനാണ് താങ്കൾ ഇത്ര നിസംശയം പറഞ്ഞത് ചെയർമാൻ ഇടപെട്ടിട്ടില്ലന്ന്.. ചുരുങ്ങിയ പക്ഷം അങ്ങയുടെ പിഎസിനോടെങ്കിലും ചോദിക്കണമായിരുന്നു സാർ..
താങ്കളുടെ പിഎസ് ആയ മനു സി. പുളിക്കനോട് തുടക്ക ദിവസങ്ങളിൽ തന്നെ ചെയർമാൻ രഞ്ജിത്ത് അനാവശ്യമായി ഇടപെടുന്നു എന്ന് ജൂറി അംഗം നേമം പുഷ്പരാജ് പറഞ്ഞിരുന്നു സർ..അങ്ങ് സെക്രട്ടറിയോട് ഒന്നന്വേഷിക്ക്. മനു അതു നിയന്ത്രിക്കാൻ ശ്രമിച്ചെന്നും അറിഞ്ഞു.
എന്നിട്ടും താങ്കളറിഞ്ഞില്ലന്നു പറഞ്ഞാൽ കഷ്ടമാണ്. അവാർഡ് അർഹതയുള്ളവർക്കാണോ അല്ലാത്തവർക്കാണോ കൊടുത്തത് എന്നൊന്നും അല്ല ഇവിടെ പ്രശ്നം. അവാർഡ് നിർണയത്തിൽ സർക്കാരിന്റെ പ്രതിനിധി ആയ അക്കാദമി ചെയർമാൻ ഇടപെട്ടോ? അതാണ് ഗുരുതരമായവിഷയം.
ജൂറി മെമ്പർമാരോടു സംസാരിച്ച രഞ്ജിത്തോ അതുകേട്ട ജൂറി മെമ്പർമാരോ അല്ലേ അതിനുത്തരം പറയേണ്ടത്, നേമം പുഷ്പരാജിനെ കുടാതെ മറ്റൊരു ജൂറി അംഗമായ ശ്രീമതി ജിൻസി ഗ്രിഗറിയും ഇന്നു വെളുപ്പെടുത്തിയിട്ടുണ്ട് രഞ്ജിത്തിന്റെ ഇടപെടലിനെപ്പറ്റി.
അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു അങ്ങ് ഈ ക്ലീൻ ചിറ്റു കൊടുക്കാൻ.. അതോ വിശ്വ വിഖ്യാത സംവിധായകർ എന്തു പറഞ്ഞാലും വിശ്വസിക്കുമെന്നാണോ? അതിനു നിയമോം ചട്ടോം ഒന്നുംനോക്കേണ്ടതില്ലേ.
ഏതായാലും അക്കാദമി ചെയർമാൻ രഞ്ജിത് പറയട്ടേ നേമം പുഷ്പ രാജിന്റെ ആരോപണത്തിനുള്ള മറുപടി.. ഇങ്ങനൊന്നും ചെയ്തിട്ടില്ലെന്നു പറയാനുള്ള ധൈര്യം രഞ്ജിത്തു കാണിച്ചാൽ അതിനുള്ള മറുപടിയുമായി പുഷ്പരാജ് എത്തിക്കോളും, പുറകേ മാത്രമേ ഞാൻ വരേണ്ടതുള്ളു. അതിനു മുൻപ് ആരും മുൻകൂർ ജാമ്യം കൊടുക്കാൻ കഷ്ടപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. വിനയൻ പറയുന്നു.
രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗം ജെൻസി ഗ്രിഗറി; ശബ്ദരേഖ പുറത്തുവിട്ട് മന്ത്രിക്കു മറുപടിയുമായി വിനയൻ
09:03 AM Aug 02, 2023 | Deepika.com