പാടുന്നത് ചിത്രയെങ്കില്‍ കേള്‍ക്കുന്നത് കാതുകൊണ്ടല്ല, ഹൃദയം കൊണ്ടാണ്....മലയാളത്തിന് സ്വരമാധുരിയുടെ 60 സംഗീതവര്‍ഷങ്ങള്‍ സമ്മാനിച്ച് ഇന്നും നാദ വിസ്മയമായി തുടരുന്ന കെ. എസ് ചിത്രയുടെ ആലാപനവൈഭവത്തെപ്പറ്റി ആരാധകര്‍ പറയുന്നത് ഇങ്ങനെയാണ്.
60 വയസ് പിന്നിടുമ്പോഴും മലയാളത്തിന്റെ പ്രിയ വാനമ്പാടിക്ക് പാടാന്‍ പാട്ടുകളേറെ, മനം നിറയെ കേള്‍ക്കാന്‍ ശ്രോതാക്കളുമേറെ.
അതിരുകളില്ലാതെ
മലയാളിയുടെ സ്വകാര്യ അഹങ്കാരമാണെങ്കിലും തമിഴ് ജനതയും തെലുങ്ക് സിനിമാലോകവും കന്നട സംഗീതലോകവുമൊക്കെ തങ്ങളുടെ സ്വന്തം പാട്ടുകാരിയായാണ് ചിത്രയെ കാണുന്നത്. നമ്മള് വാനമ്പാടി എന്നു വിളിക്കുമ്പോള്‍ അവര്‍ ചിന്നക്കുയില്‍, കന്നഡ കോകില, പിയ ബസന്തി എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നതെന്നുമാത്രം.
അന്യഭാഷകളിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലുമെല്ലാം ചിത്ര ഇന്നും സജീവ സാന്നിധ്യമാണ്. മറു ഭാഷകളില്‍ ചിത്ര അടുത്തിടെ പാടിയ സിനിമാഗാനങ്ങളില്‍ പലതും അതീവ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
പൊന്നിയന്‍ സെല്വന് 2 വിലെ വീരാ രാജവീര, വാരിശ് എന്ന വിജയ് ചിത്രത്തിലെ ആരാരി രാരീരോ എന്നീ ഗാനങ്ങള്‍ അതില്‍ ചിലതു മാത്രം. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട ഏക ഗായിക എന്ന വിശേഷണവും കെ.എസ്. ചിത്രയ്ക്ക് സ്വന്തം.
ഒന്‍പത് തവണയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നല്‍കിയിട്ടുള്ളത്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ, ഒറിയ, ബംഗാളി, ആസാമീസ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്ര നാദമഴയായി.
ഒളി മങ്ങാതെ ചിരി
പാട്ടുകഴിഞ്ഞാല്പിന്നെ, ചിത്രയുടെ നിഷ്കളങ്കമായ ചിരിയെപറ്റിയാകും മലയാളി വാചാലനാവുക. 90കളില്‍ ദൂരദര്‍ശനില്‍ സംപ്രക്ഷണം ചെയ്തിരുന്ന ലളിതഗാനങ്ങളില്‍ ചിരിച്ചുപാടിയിരുന്ന ചിത്രയെതന്നെയാണ് ഇന്നും വേദികളില്‍ മലയാളി കാണുന്നത്.
പുതുമുഖ ഗായകരില്‍ പലരും വേദികളില്‍ വാചക കസര്‍ത്തും അംഗചലനങ്ങളുമൊക്കെയായി നിറയുമ്പോഴും കെ.എസ് ചിത്രയുടെ പാട്ടുശീലങ്ങള്ക്ക് മാറ്റമൊന്നുമില്ല.
ശ്രോതാക്കളുടെ കരളുനിറയ്ക്കുന്ന പാട്ടുളളപ്പോള് കെഎസ് ചിത്രയ്ക്ക് മറ്റു കോലാഹലങ്ങളുടെ അകമ്പടിയാവശ്യമില്ലെന്നുള്ളതാണ് സത്യം.
പുരസ്കാരവഴിയേ..
ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിനുള്ള റിക്കാര്‍ഡിനുടമ കൂടിയാണ് ചിത്ര. ആറു തവണയാണ് ചിത്രയെത്തേടി ദേശീയ പുരസ്കാരമെത്തിയത്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ പാടറിയേ പടിപ്പറിയേ എന്ന ഗാനത്തിലൂടെ 1986 ലാണ് ആദ്യ ദേശീയ പുരസ്കാരം.
നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലെ മഞ്ഞള്‍ പ്രസാദം എന്ന ഗാനത്തിലൂടെ തൊട്ടടുത്തവര്‍ഷവും ദേശീയ പുരസ്കാരം ചിത്രയ്ക്ക് സ്വന്തമായി. 1997ല്‍ പയലേം ചന്‍മന്‍ എന്ന ഹിന്ദി ഗാനത്തിലൂടെയും ദേശീയ പുരസ്കാരം ചിത്രയെത്തേടിയെത്തി. 2005 ല്‍ പദ്മശ്രീയും 2021ല്‍ പദ്മ വിഭൂഷണും നല്കി രാജ്യം ആദരിച്ചിരുന്നു.
ഹൈറേഞ്ച് ഗായിക
ആണ് ശ്രുതിയില്‍ (ഹൈപിച്ച്) പാടാന്‍ കഴിവുള്ള ചുരുക്കം ചില ഗായികമാരില്‍ ഒരാളാണ് കെ.എസ് ചിത്ര. ഹൈപിച്ചില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മറ്റുപല ഗായികമാരുടെയും സൗകര്യത്തിനായി താഴ്ന്ന ശ്രുതിയിലേക്ക് മാറ്റേണ്ടിവരാറുണ്ടെങ്കിലും ചിത്രയ്ക്കു പാടാനായി അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ലെന്ന് സംഗീത സംവിധായകര്‍തന്നെ പറഞ്ഞിട്ടുണ്ട്.
മാലിക് എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട "തീരമേ തീരമേ' എന്ന ഗാനത്തിലേക്ക് ചിത്രചേച്ചിയെ ക്ഷണിക്കാന്‍ പ്രധാന കാരണം അവരുടെ 'ഹൈറേഞ്ച്' ആണെന്ന് അടുത്തിടെ സംഗീത സംവിധായകന് സുഷിന് ശ്യാം വെളിപ്പെടുത്തിയിരുന്നു.
സംഗീതസംവിധായകരുടെ ഗായികയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ചിത്ര, ഇളയരാജ, എം.എം കീരവാണി തുടങ്ങി പല പ്രമുഖ സംഗീത സംവിധായകരുടെ പ്രിയ ഗായികകൂടിയാണ്.
ഹൈടെന്‍ഷന്‍ ഗായിക!
വര്ഷമിത്രയൊക്കെയായെങ്കിലും ഇപ്പോഴും സ്റ്റേജ് ഷോകളിലെ ആദ്യ ഗാനങ്ങള്‍ പാടുമ്പോള്‍ ഉത്കണ്ഠ കലശലാകാറുണ്ടെന്ന് ചിത്ര പറയുന്നു. പരിപാടികളുടെ തലേദിവസംപോലും ആശങ്കമൂലം ഉറക്കം നഷ്ടമാകാറുണ്ട്.
സ്റ്റേജില്‍ നില്ക്കുമ്പോള് ആകട്ടെ തൊണ്ട വരളുന്നത് സ്ഥിരം സംഭവമാണ്. രണ്ടു മൂന്നു ഗാനങ്ങള്‍ പാടിയതിനുശേഷമാണ് സാധരണ നിലയിലെത്താറ്- ചിത്ര പറയുന്നു.
കര്‍ണാടക സംഗീതത്തേക്കാള്‍ ചലച്ചിത്ര പിന്നണിഗാന രംഗത്തുതന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ചിത്ര ഏറെ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ കച്ചേരികളും ചെയ്യാറുണ്ട്.
ദാസേട്ടന് ഉള്‍പ്പെടെയുള്ളവര്‍ തന്നോട് കച്ചേരികള്‍ കൂടുതലായി ചെയ്യാന്‍ ഉപദേശിക്കാറുള്ള വിവരം ചിത്ര പലവേദികളിലും അറിയിച്ചിട്ടുണ്ട്.
ശാസ്ത്രീയ സംഗീതമയാലും ശരി സിനിമാഗാനങ്ങളായാലും ശരി ചിത്ര ഇനിയും പാടണമെന്നു മാത്രമാണ് മലയാളികളുടെയും സംഗീതലോകത്തിന്റെയും ആവശ്യം. മലയാളികളെ ഇക്കാലമത്രയും കുളിരണിയിച്ച ഈ സ്വരമാധുരി വരും തലമുറകള്‍ക്കും നുകരാനാവണം...