തമിഴിൽ ഒരുക്കുന്ന ചിത്രങ്ങളിൽ ഇനി തമിഴ് താരങ്ങൾ മാത്ര മതിയെന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സിയുടെ) പുതിയ നിബന്ധനയിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ.
ഇന്ത്യ ഒന്നാണെന്നും എല്ലാ ഭാരതീയനും സഹോദർ ആണെന്ന് പറയുന്ന നാട്ടിലാണ് സങ്കുചിതമായ തീരുമാനത്തിലേക്ക് സിനിമ സംഘടനകൾ നീങ്ങുന്നതെന്നും വിനയൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഇന്ത്യ ഒന്നാണ്. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാടു സിനിമാ സംഘടനകൾ നീങ്ങുന്നത്.. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്നാട് സർക്കാർ അതിനെ എതിർക്കാൻ തയാറായിട്ടില്ല..
മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ പിന്തുണ ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്കാരിക വകുപ്പാണെങ്കിൽ സിനിമാക്കാരുടെ പ്രശ്നങ്ങളിൽ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..
ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്.. ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സംസ്ഥാനത്തുള്ളവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല.
കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയ്യുടെയും, കമൽഹാസന്റെയും, രജനീകാന്തിന്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്. നമ്മൾ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം.
കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രൂപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്കു പോലും തമിഴ്നാട്ടിലെ തിയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.
തമിഴ് സിനിമ തമിഴർക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമാതാക്കളും, തിയറ്റർ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയാറാകണമെന്നാണ് എന്റെ അഭിപ്രായം..
വിക്രമിനെ അവതരിപ്പിച്ച കാശി ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടെങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല..
തമിഴ് സിനിമ കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന തീരുമാനമെടുത്താൽ എന്തു ചെയ്യും? വിനയൻ ചോദിക്കുന്നു
11:43 AM Jul 24, 2023 | Deepika.com