സംസ്ഥാന ചലച്ചിത്ര അവാർഡിൽ നിന്നും മാളികപുറം എന്ന ചിത്രം ഒഴിവാക്കപ്പെട്ടിട്ടുണ്ടാകുമെന്ന് സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി. ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കാരണം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവാർഡുകൾ വീതം വച്ചുനൽകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആർക്കൊക്കെ അവാർഡ് നൽകണമെന്ന പട്ടിക നേരത്തെ നൽകുകയാണെന്നും അവർക്കാണ് അവാർഡ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന അവാർഡ് വീതം വച്ചു നൽകുന്ന അവസ്ഥയാണ്. അവാർഡുകളുടെ വില നഷ്ടപ്പെട്ടുപോയി. കഴിവുകൾക്കാണ് അംഗീകാരം നൽകേണ്ടത്. കുറേ വർഷങ്ങളായി ഇങ്ങനെയല്ല സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അവാർഡുകൾ നൽകുന്നത്.
ദേശീയ അവാർഡിന് കഴിഞ്ഞ വർഷം ഞാൻ ജൂറി അംഗങ്ങളിൽ ഒരാളായിരുന്നു. അവിടെ ഒരു റെക്കമൻഡേനും ഇല്ലായിരുന്നു. കഴിവുകൾക്കു മാത്രമാണ് അവാർഡ് നൽകിയത്. ഇവിടെ അങ്ങനയെയല്ല, നേരത്തെ തന്നെ ലിസ്റ്റ് കൊടുക്കുകയാണ്.
ആര്ക്കൊക്കെ അവാർഡ് കൊടുക്കണം, ആ രീതിയാണ് കുറേക്കാലമായി നടക്കുന്നത്. മാളികപ്പുറം എന്ന ചിത്രം ഒഴിവാക്കപ്പെട്ടേക്കാം. അതെന്തുകൊണ്ടാണെന്ന് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. ആ ചിത്രത്തെ പരിഗണിക്കേണ്ട എന്നായിരുന്നു ജൂറിക്കു കൊടുത്ത നിർദേശം.
ആ ജൂറിയെ വയ്ക്കുന്നത് ആരാണ്, സർക്കാരാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിർദേശം കിട്ടിയാൽ അത് അവർ സ്വീകരിച്ചിട്ടുണ്ടാകാം.
ജൂറിയെ ഞാൻ കുറ്റം പറയില്ല. ആ നിർദേശം കൊടുത്ത സർക്കാരിന്റെ ഭാഗത്തുനിന്നാണ് തെറ്റുണ്ടായത്. അങ്ങനെയാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ വില നഷ്ടപ്പെടുന്നത്. പുല്ലുവിലയായിട്ടാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനെ ജനങ്ങൾ കാണുന്നത്. വിജി തമ്പി പറഞ്ഞു.
സർക്കാർ ഒരു പട്ടിക നൽകും; അവർക്ക് അവാർഡും ലഭിക്കും: മാളികപ്പുറത്തെ അവഗണിച്ചതിൽ വിജി തമ്പി
10:53 AM Jul 24, 2023 | Deepika.com