സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ബാലതാരമായി തെരഞ്ഞെടുത്ത മാസ്റ്റർ ഡാവിഞ്ചിയെ പ്രശംസിച്ച് യുവ സംവിധായകൻ ജിന്റോ തോമസ്.
പോയ വർഷം സംസ്ഥാന പുരസ്കാരം നേടിയ കാടകലം, ആന്തോളജി സിനിമയായ പടച്ചോന്റെ കഥകൾ എന്നിവയിൽ ഒന്നിച്ചു പ്രവർത്തിച്ച നിമിഷങ്ങളുടെ ഓർമപ്പെടുത്തലോടെയാണ് സംവിധായകൻ ജിന്റോ തോമസ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കാടകലം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറും പടച്ചോന്റെ കഥകൾ എന്ന ആന്തോളജി സിനിമയിലെ അന്തോണി എന്ന സെഗ്മെൻ്റിന്റെ സംവിധായകനുമാണ് ജിന്റെ തോമസാണ്.
ജിന്റോ തോമസിന്റെ കുറിപ്പിന്റെ പൂർണരൂപം
ലോനപ്പന്റെ മാമോദിസ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുമ്പോഴാണ് ഞാൻ ഡാവിഞ്ചി സതീഷ് എന്ന ബാലതാരത്തെയും അവന്റെ അച്ഛനായ സതീഷ് കുന്നോത്തിനെയും പരിചയപ്പെടുന്നത്.
നാടകത്തെയും സിനിമയെയും ഒരേപോലെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സാധാരണക്കാരായ അപ്പനും മകനും. ലോനപ്പന്റെ മാമോദിസ എന്ന സിനിമയ്ക്ക് ശേഷം വളരെ അവിചാരിതമായി എനിക്ക് കാടകലം എന്ന കഴിഞ്ഞ വർഷത്തെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ സിനിമയുടെ തിരക്കഥാകൃത്തും അസോസിയേറ്റ് ഡയറക്ടറുമായി വർക്ക് ചെയ്യാൻ സാധിച്ചു.
ഒരു അപ്പന്റെയും മകന്റെയും ആത്മസംഘർഷങ്ങൾ പറയുന്ന ആ സിനിമയിൽ ഡാവിഞ്ചിയേയും സതീഷേട്ടനെയും വീണ്ടും കണ്ടുമുട്ടി. അവരെ കൂടുതൽ അടുത്തറിയാൻ സാധിച്ചു.
കഴിഞ്ഞ വർഷം പ്രതീക്ഷിച്ച മികച്ച ബാലതാരം ഡാവിഞ്ചി സതീഷായിരുന്നു. എന്നാൽ ആ പ്രതീക്ഷ തെറ്റി. പക്ഷേ, ഞാൻ പ്രതീക്ഷിച്ചിരുന്നു ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കുമെന്ന്.
അവൻ കഥാപാത്രത്തോട് കാണിക്കുന്ന ആത്മാർത്ഥതയായിരുന്നു അതിനു കാരണം. ആ പ്രതീക്ഷ തെറ്റിയില്ല അഭിനന്ദനങ്ങൾ എന്റെ പ്രിയപ്പെട്ടവനെ...
ഞാൻ ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ അന്തോണി എന്ന ആന്തോളജി സിനിമയിൽ ഈ അച്ഛനും മകനും വീണ്ടും എനിക്ക് ഒപ്പം ചേർന്നു. സിനിമയ്ക്കും നാടകത്തിനും വേണ്ടി ഏതു സാഹചര്യങ്ങളോടും പൊരുത്തപ്പെടുന്നവരാണ് ഇവർ.
ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ ആത്മാംശം നഷ്ടപ്പെടുത്താതെ ആ കഥാപാത്രങ്ങൾക്ക് ജീവനേകുന്നവർ. സിനിമയുടെ താര ജാഡകൾ ഒന്നും തന്നെയില്ലാതെ സാധാരണക്കാരായി ജീവിക്കുന്ന നന്മയുള്ള ഹൃദയത്തിൻ ഉടമകൾ.
ഡാവിഞ്ചി സതീഷ് എന്ന ഈ ബാലതാരം പ്രതീക്ഷയാണ്. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ സ്നേഹം നിറഞ്ഞ അനുമോദനങ്ങൾ പ്രിയപ്പെട്ടവനെ. ഉയർച്ചയിൽ എത്താൻ ഈശ്വരാനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ...
ഒരുപിടി മലയാള സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ ഡാവിഞ്ചി സന്തോഷ് ചലച്ചിത്ര നാടക പ്രവർത്തകനായ പിതാവ് സന്തോഷിന്റെ കലാപാരമ്പര്യത്തിലാണ് വെള്ളിത്തിരയിലേക്ക് എത്തിയത്.
പല്ലൊട്ടി 90 കിഡ്സ് എന്ന സിനിമയിലെ അഭിനയത്തിനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ ഭീഷ്മ പർവം, കുഞ്ചാക്കോ ബോബന്റെ പട, സിജു വിൽസൺ നായകനായ വരയൻ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ സമീപ കാലത്ത് ഡാവിഞ്ചിയെ പ്രേക്ഷകർ ബിഗ് സ്ക്രീനിൽ കണ്ടിരുന്നു.
ആ പ്രതീക്ഷ തെറ്റിയില്ല; ഡാവിഞ്ചിക്ക് അഭിനന്ദനവുമായി യുവസംവിധായകൻ ജിന്റോ തോമസ്
04:57 PM Jul 22, 2023 | Deepika.com