അസാധ്യമായ വേഷപകർച്ചകളുടെ അംഗീകാരം ഇതാദ്യമയല്ല മമ്മൂട്ടി എന്ന മഹാനടനെ തേടിയെത്തിയിരിക്കുന്നത്. അമിതാഹ്ലാദമോ ആവേശമോ ഇല്ലാതെ തന്റെ ജോലി മനോഹരമായി ചെയ്ത് അയാൾ വീണ്ടും പുതിയ കഥാപാത്രങ്ങളായി മാറുന്നു.
ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിയുക. 2022 എന്ന വർഷം സിനിമ മേഖലയിൽ മമ്മൂട്ടിയുടേതായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. തോന്നൽ അല്ല സത്യമാണ്. മമ്മൂട്ടി എന്ന അഭ്രപാളിയിലെ വിസ്മയമായ ആ മനുഷ്യന്റേത് തന്നെയായിരുന്നു കഴിഞ്ഞ വർഷം.
ഉറക്കത്തിൽ ഞെട്ടിയുണരുന്ന ഒരു മനുഷ്യന്റെ പിന്നീടുള്ള ജീവിതമാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം.
ഉച്ചയുറക്കത്തിൽ നിന്നും ഞെട്ടിയുണരുന്ന ഒരാൾ മറ്റൊരളായി മാറുന്നു. മൂവാറ്റുപുഴക്കാരനായ ജെയിംസ് എന്ന കഥാപാത്രം ഒരുറക്കം കഴിയുന്പോൾ സുന്ദരം എന്ന വ്യക്തിയായി മാറുകയാണ്.
ചോളപാടങ്ങൾക്ക് നടുവിലൂടെ നടന്ന് ചാണകം മെഴുകിയ വീട്ടിലെത്തി അയാൾ വെള്ളമുണ്ട് അഴിച്ച് കള്ളിമുണ്ട് ഉടുക്കുന്നു. ഭസ്മകുറിയിടുന്നു. സുന്ദരം എന്നയാളാകുന്നു.
ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം ആരുടെയും ജീവിതം മാറ്റിമറിക്കാൻ സാധ്യതയില്ല. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പിക്കാനാവുമോ? അതാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ജെയിംസും സുന്ദരവും എന്ന കഥാപാത്രങ്ങൾ.
മലയാള ചലച്ചിത്ര അഭിനയ ചരിത്രത്തിലെ അത്യപൂർവവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്.
ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് ജൂറി പറഞ്ഞതിങ്ങനെ.
വേഷപകർച്ചകളുടെ ഈ ഉടയോനെ തേടി സംസ്ഥാനപുരസ്കാരങ്ങളെത്തുന്നത് ഇത് എട്ടാം തവണയാണ്. ആറു തവണ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ മറ്റു രണ്ടെണ്ണത്തിൽ ഒന്ന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും മറ്റൊന്ന് പ്രത്യേക ജൂറി പരാമർശവും.
2010ലാണ് മികച്ച നടനായി മമ്മൂട്ടി ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ടത്. പാലേരി മാണിക്യം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 1985 ൽ അടിയൊഴുക്കുകളിലൂടെയാണ് മമ്മൂട്ടി ആദ്യമായി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.