2015ൽ പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീൻ സിനിമയിൽ മൊയ്തീന് എന്ന കഥാപാത്രമായി ആദ്യം മനസിൽ കണ്ടിരുന്നത് ഉണ്ണി മുകുന്ദനെയായിരുന്നുവെന്ന് സംവിധായകൻ ആർ.എസ്. വിമൽ.
ശശിയും ശകുന്തളയും എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവെയാണ് വിമൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ പിന്നീട് മൊയ്തീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് ആയിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായി ഇത് മാറുകയും ചെയ്തിരുന്നു.
ആർ.എസ്. വിമലിന്റെ വാക്കുകൾ
മൊയ്തീൻ ചെയ്യുന്നതിന് മുൻപ് ദേശീയ അവാർഡ് വരെ ലഭിച്ച ഡോക്യുമെന്ററി ഞാൻ ചെയ്തിരുന്നു. മാധ്യമപ്രവർത്തനം ചെയ്യുന്ന കാലത്ത് കേരളത്തിലെ പ്രമുഖരായവരുടെ മഹാത്യാഗത്തെക്കുറിച്ച് പറയുന്ന ഡോക്യുമെന്ററി സീരിസ്.
അതിലൊന്നായിരുന്നു ജലം കൊണ്ട് മുറിവേറ്റവൾ. അതിലെ മൊയ്തീൻ സിനിമ ആക്കാൻ വേണ്ടി ഇങ്ങനെ നടക്കുക ആയിരുന്നു.
എന്റെ കാറുമായി തിരുവനന്തപുരത്ത് നിന്നും വണ്ടിയോടിച്ച് കുടകിലേക്ക് പോയി. എന്റെ മനസിൽ ഉണ്ണിയുടെ നീണ്ട മൂക്കും മൊയ്തീന്റെ പോലുള്ള മുഖവും ഒക്കെ ആയിരുന്നു. അങ്ങനെ ഉണ്ണിയെ കൊണ്ട് ഡോക്യുമെന്ററി കാണിക്കുകയാണ്. ‘എന്റെ മൊയ്തീൻ താങ്കൾ ആണ്, ഇതൊന്ന് കണ്ട് നോക്കൂ’ എന്ന് ഉണ്ണിയോട് പറഞ്ഞു. ഉണ്ണി ഡോക്യുമെന്ററി മുഴുവന് കണ്ടു.
അതിൽ അച്ഛൻ മൊയ്തീനെ കുത്തുന്നൊരു രംഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കി. ഉണ്ണി ഒരു മാടപ്രാവാണെന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഉണ്ണിയെ അറിയാവുന്നവർക്ക് അതറിയാം.
വലിയ ശരീരവും നൈർമല്യം നിറഞ്ഞ പെട്ടെന്ന് ഫീൽ ചെയ്യുന്നൊരു മനസാണ് അദ്ദേഹത്തിന്. ആ രംഗം പുള്ളിക്ക് താങ്ങാൻ പറ്റാതെ ഈ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്നു പറഞ്ഞു.
ഒരു കാര്യം കൂടി, കർണനു ശേഷം സിനിമ ചെയ്യാമെന്നു വിചാരിച്ചാണ് മറ്റൊരു സംവിധാന പ്രക്രിയയിൽ കൈ കൊടുക്കാതിരുന്നത്. ഞാനും ഉണ്ണിയും ചേർന്ന വലിയ പ്രോജക്ട് ഉടനെ ചെയ്യുന്നുണ്ട്. അതിന്റെ വിവരങ്ങൾ പതിയെ അറിയിക്കാം.
മൊയ്തീനായി ആദ്യം തീരുമാനിച്ചത് ഉണ്ണി മുകുന്ദനെ; ഉണ്ണി അത് നിരസിച്ചു: ആർ.എസ്. വിമൽ
02:16 PM Jul 21, 2023 | Deepika.com