പദ്മിനി സിനിമയുടെ വിവാദങ്ങള്‍ പെട്ടന്നാണ് മലയാള സിനിമയില്‍ ചര്‍ച്ചയായത്. വിവാദ നായകനായി ചാക്കോച്ചനെ മാറ്റാന്‍ പലരും ശ്രമിക്കുമ്പോഴും മലയാള സിനിമയിലെ വലിയൊരു പക്ഷം ചാക്കോച്ചനൊപ്പമാണ് ഇപ്പോഴും.
പദ്മിനി സിനിമയുടെ വിവാദം വന്നപ്പോള്‍ ചാക്കോച്ചന് പിന്തുണയുമായി ആദ്യമെത്തിയത് പ്രമുഖ നിര്‍മാതാവായ ഹൗളി പോട്ടൂരാണ്.
അയാളെ ഇങ്ങനെ കല്ലെറിയരുത്. അങ്ങനെ ചെയ്താല്‍ അത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് ഹൗളി പോട്ടൂര്‍ ആദ്യമായി രംഗത്ത് വന്നത്. പളുങ്ക്, പരുന്ത്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങി സൂപ്പര്‍താരങ്ങളെ വെച്ച് തുടര്‍ച്ചയായി സിനിമ ചെയ്ത നിമാതാവാണ് ഹൗളി പോട്ടൂര്‍.
ചാക്കോച്ചനെ നായകനാക്കി നിര്‍മിച്ചത് ഭയ്യാ ഭയ്യാ എന്ന ചിത്രം. ഭയ്യാ ഭയ്യാ പരാജയപ്പെട്ടപ്പോള്‍ നിർമാതാവിനൊപ്പം നില്ക്കാന് തയാറായ ചാക്കോച്ചന്റെ പ്രൊഫഷണലിസം എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഹൗളി പോട്ടൂര്‍ ചാക്കോച്ചനെ പിന്തുണച്ചത്.
തുടര്‍ന്ന് നിര്‍മ്മാതാവ് ഫൈസല്‍ ലത്തീഫ് ചാക്കോച്ചനെക്കുറിച്ച് തുറന്നു പറഞ്ഞു. നിർമിച്ച സിനിമ പരാജയപ്പെട്ടപ്പോള്‍ ചാക്കോച്ചന് കൊടുത്ത ചെക്കുകള്‍ അദ്ദേഹം മടക്കി നിർമാതാവായ തന്നെ സഹായിക്കാന്‍ ചാക്കോച്ചന് തയാറായതാണ് ഫൈസല്‍ ലത്തീഫിന്റെ അനുഭവം. ഇപ്പോള്‍ നിരവധി പേര് ചാക്കോച്ചന് പിന്തുണയുമായി എത്തുന്നു.
ഇവിടെയാണ് പദ്മിനി സിനിമയുടെ വിവാദങ്ങള്‍ ഒരു പരിധിവരെ അനാവശ്യമാണ് എന്ന് പറയേണ്ടി വരുന്നത്. സിനിമയുടെ നിർമാണം പൂര്‍ത്തിയാകുന്നതോടെ നിർമാതാവും വിതരണക്കാരനും ചേര്‍ന്ന് അനുയോജ്യമായ ഒരു റിലീസിംഗ് തീയതി നിശ്ചയിക്കുന്നുവെങ്കിലും റിലീസിംഗ് ഡേറ്റുകളെ അപ്പാടെ മാറ്റി മറിക്കുന്ന നിരവധി ഘടകങ്ങള്‍ സിനിമയില്‍ സ്വാഭാവികമായും സംഭവിക്കും.
അങ്ങനെ വരുമ്പോള്‍ പല തവണ റിലീസിംഗ് തീയതികള്‍ മാറുകയും ചെയ്യും. പദ്മിനി സിനിമയ്ക്കും ഇത്തരത്തില്‍ സംഭവിക്കുകയുണ്ടായിരുന്നു. ജൂലൈ ഏഴിന് റിലീസിംഗ് ആദ്യം പ്രഖ്യാപിച്ചിരുന്ന സിനിമ ജൂലൈ 14ലേക്ക് മാറിയിരുന്നു എന്നത് വസ്തുതയാണ്.
ഒരുപക്ഷെ കേരളത്തില്‍ കനത്ത കാലവര്‍ഷം സൃഷ്ടിച്ച പ്രതിസന്ധിയായിരിക്കും ഇത്തരമൊരു മാറ്റത്തിന് കാരണമായിരിക്കുക. ഇത്തരം മാറ്റങ്ങള്‍ റിലീസിംഗില്‍ സംഭവിക്കുമ്പോള്‍ പ്രധാന നായകന്മാര്ക്കോ താരങ്ങള്‍ക്കോ കൃത്യമായി പ്രമോഷനുകളില്‍ പങ്കെടുക്കാന്‍ കഴിയണമെന്നില്ല.
ഇത് പദ്മിനിയെ മാത്രമല്ല പല സിനിമകളെയും ബാധിക്കുന്ന കാര്യമാണ്. പദ്മിനി റിലീസിംഗിന് മുമ്പുള്ള ദിവസങ്ങളില്‍ ചാക്കോച്ചന് ആനന്ദ് ടിവി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ടിലായിരുന്നു.
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഈ സമയത്ത് ഇംഗ്ലണ്ടില്‍ അവാര്‍ഡ് ദാന ചടങ്ങിൽ പങ്കെടുത്തിരുന്നു. അവിടെ മികച്ച നടനുള്ള പുരസ്കാരം ചാക്കോച്ചനായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
ചാക്കോച്ചന് മമ്മൂട്ടിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു. അതിനിടയിലും ഇന്‍സ്റ്റഗ്രാമിലുടെ ചാക്കോച്ചന് പദ്മിനി സിനിമയുടെ പ്രമോഷന് മാത്രമായി മുന്‍കുട്ടി അറിയിച്ചുകൊണ്ടു തന്നെ ലൈവില്‍ വന്ന് പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്തു.
ഈ വസ്തുത നിലനില്‍ക്കെയാണ് ചാക്കോച്ചനെതിരെ വിവാദം രൂപപ്പെട്ടത്. ചാക്കോച്ചനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ പദ്മിനി സിനിമയുടെ നിർമാതാവ് പറയുന്നത് സിനിമ തനിക്ക് ലാഭത്തിലായി കഴിഞ്ഞു എന്നാണ്.
ഒരു സിനിമയെ റിലീസിന് മുമ്പ് ലാഭത്തിലെത്തിക്കുന്നത് സാറ്റ്ലൈറ്റ് ഓടിടി ബിസിനസുകളാണ്. ആ ബിസിനസുകള്‍ സാധ്യമാക്കുന്നത് നായക നടന്റെ സാന്നിധ്യം കൂടിയാണ്. ആ നിലക്ക് നോക്കുമ്പോള്‍ പദ്മിനി സിനിമയില്‍ ചാക്കോച്ചന്റെ സാന്നിധ്യം നിർമാതാവിന് പ്രയോജനപ്പെടുന്ന സാഹചര്യമായിരുന്നു എന്നു തന്നെ മനസിലാക്കണം.
എന്നിട്ടും അയാള്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. മറുപടി പറഞ്ഞ് വിവാദം വീണ്ടും വളര്‍ത്താന്‍ ചാക്കോച്ചന് തയാറായില്ല എന്നത് നല്ല കാര്യം. ചാക്കോച്ചനെ നായകനാക്കി സിനിമ നിർമിച്ചിട്ടുള്ള ഹൗളി പോട്ടൂരിനെപ്പോലെയുള്ള നിർമാതാക്കള്‍ അദ്ദേഹത്തിന് വേണ്ടി രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ സിനിമക്കുള്ളില്‍ തന്നെ പറഞ്ഞ് തീര്‍ക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും വിവാദമാക്കി പൊതുജനത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നത് സിനിമക്ക് ഗുണകരമല്ല എന്നതാണ് സിനിമ രംഗത്തെ പൊതു അഭിപ്രായം.
വിവാദങ്ങള്‍ക്കിടയിലും സിനിമാക്കാര് എന്തുകൊണ്ട് ചാക്കോച്ചനൊപ്പം?
03:04 PM Jul 19, 2023 | Deepika.com