ഉമ്മൻ ചാണ്ടിയുടെ വിയോഗം വ്യക്തിപരമായി തന്റെയും നഷ്ടമാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വര്ഷങ്ങളായി ബന്ധമുള്ള രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. ആ ഒരു ബന്ധത്തിന്റെ പുറത്താണ് വിമാനത്താവളത്തിൽ വന്നത്. അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നിസ്വാർഥനായ ജനസമ്മതനായ നേതാവാണ് അദ്ദേഹം.
വ്യക്തിപരമായി അദ്ദേഹത്തെ അറിയാം. ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു യഥാർഥ മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. എന്റെ കുടുംബത്തിലെ ചടങ്ങുകൾക്കെല്ലാം പങ്കെടുത്തിരുന്ന മനുഷ്യനാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ വീട്ടിൽ ഏതു സമയത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. അദ്ദേഹം എല്ലാവരെയും ഒരേപോലെ കാണുന്ന വ്യക്തിയാണ്.
അദ്ദേഹവുമായി മാത്രമല്ല കുടുംബവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഈ വിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടം കൂടിയാണ്.
എന്റെ അനുഭവത്തിൽ പറയാവുന്ന കാര്യമുണ്ട്, ഒരു ദിവസം രാത്രി ഒരുമണിയോടെ പരിപാടി കഴിഞ്ഞ് അദ്ദേഹത്തെ കാണാനായി ഞാൻ വീട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ട കാഴ്ച അദ്ദേഹത്തിന്റെ മുറിയിൽ ഫയലുകളുടെ കൂമ്പാരത്തിനകത്ത് അദ്ദേഹം ഇരിക്കുന്നതാണ്.
രാത്രി ഒന്നരയ്ക്കു പോലും ജനങ്ങൾക്കുവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഫയലുകൾ നോക്കുന്നു, ഫോൺ കോളുകൾ എടുക്കുന്നു, കുറെ ആൾക്കാർ ചുറ്റും ഇരിപ്പുണ്ട്. ആ സമയത്ത് പോലും അദ്ദേഹം അത്രയും തിരക്കിനിടയിൽ ആയിരുന്നു അതുകൊണ്ട് അദ്ദേഹവുമായി ഒരു സൗഹൃദ സംഭാഷണത്തിലേർപ്പെടാൻ തോന്നിയില്ല.
ആരോഗ്യം പോലും കണക്കിലെടുക്കാതെ ജനങ്ങൾക്കായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആ രൂപമാണ് എനിക്ക് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. കുഞ്ചാക്കോ ബോബൻ പറയുന്നു.
രാത്രി ഒന്നിന് വീട്ടിലെത്തിയപ്പോൾ കണ്ടത് ഫയലുകൾക്ക് നടുക്കിരിക്കുന്ന ഉമ്മൻചാണ്ടിയെ: കുഞ്ചാക്കോ ബോബൻ
10:35 AM Jul 19, 2023 | Deepika.com