രാകി മിനുക്കിയ തിരക്കഥകളും എഴുത്തിലെ മാഹാത്ഭുതവുമായി മാറിയ എം.ടി. വാസുദേവൻ നായർ എന്ന ഇതിഹാസത്തിന് ഇന്ന് നവതി. മലയാളസിനിമ എന്ന സാമ്രാജ്യം എം.ടി. എന്ന പേരുകൂടി ചേർത്താലേ പൂർണമാകൂ എന്നതാണ് സത്യം.
കൂടല്ലൂരുനിപ്പുറത്തേക്ക് എഴുത്തിലൂടെ വളർന്ന് എഴുത്തായി ജീവിച്ച മഹാപ്രതിഭ. 1963ൽ സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി സിനിമയിലേക്കെത്തി. 69ൽ ഓളവും തീരവും എന്ന ചിത്രത്തിനും തിരക്കഥയൊരുക്കി. സ്റ്റുഡിയോയ്ക്ക് പുറത്ത് ആദ്യമായി ചിത്രീകരിച്ച സിനിമയായിരുന്നു ഓളവും തീരവും.
പിന്നീട് നിരവധി ചിത്രങ്ങൾ...ഏഴ് സിനിമകൾ സംവിധാനം ചെയ്യുകയും അൻപത്തിമൂന്നോളം ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും ചെയ്തു. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ ചിത്രങ്ങൾക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാല് തവണ എം.ടിയെ തേടിയെത്തി.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സിനിമയിൽ മുഖം കാണിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും എം.ടി. തന്നെയാണ്. കേരളത്തിന്റെ സമകാലിക ജീവിതത്തിലെ പലയിടങ്ങളിലും എംടിയുടെ തിരക്കഥകൾ സാമൂഹിക ശ്രദ്ധ നേടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ചില തിരക്കഥകൾ ചരിത്ര കഥാപാത്രങ്ങൾക്കും ചരിത്ര കഥകൾക്കും പുതിയ വ്യാഖ്യാനങ്ങൾ നൽകുന്നതിൽ പ്രശസ്തമായിരുന്നു. പെരുന്തച്ചനും ഒരു വടക്കൻ വീരഗാഥയും എല്ലാം അവയിൽ ചിലതുമാത്രം.
മനുഷ്യജീവിതത്തിന്റെ സ്ഥായീഭാവങ്ങള് കോറിയിട്ട എഴുത്തുകാരനാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. പുന്നയൂര്‍കുളത്തുകാരനായ ടി. നാരായണന് നായരുടെയും കുടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനായി 1933 ജൂലായ് 15നാണ് എം.ടി. ജനിച്ചത്.
തൃശൂരിലെ പുന്നയൂര്‍ക്കുളത്തും പാലക്കാട്ടെ കൂടല്ലൂരുമായിരുന്നു ചെറുപ്പകാലം. ഇപ്പോള്‍ കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡില്‍ ‘സിതാര’യിലാണു താമസം.
പത്രാധിപര്‍, നോവലിസ്റ്റ്, സിനിമ തിരക്കഥാകൃത്ത് തുടങ്ങി കലാ - സാംസ്കാരിക ലോകത്ത് തിളക്കമാര്‍ന്ന സംഭാവനകളാണ് എം.ടി മലയാളത്തിനു പകര്ന്നുനല്കിയത്.1995-ലെ ജ്ഞാനപീഠ പുരസ്കാരമടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയത്തി.
2005-ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു. നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും എംടിയുടെ കൃതികള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
എഴുത്തിന്റെയും ഭാവനയുടെയും നിറകതിരുകളായിരുന്നു എം.ടിയുടെ ഓരോ വാക്കുകളും. സ്വപ്നങ്ങളുടെ തീരങ്ങളിലേക്കും ഓളങ്ങളിലേക്കും മലയാളികളെ പിടിച്ചിരുത്താൻ കഴിയുന്ന ഭംഗി അദ്ദേഹത്തിനുണ്ടായിരുന്നു.
പ്രിയപ്പെട്ട എം.ടി. സ്നേഹത്തിന്റെയും സ്വപ്നത്തിന്റെയും ഭാഷ പകർന്ന ആ കൈകളിലൂടെ ഇനിയും ഒരുപാട് നീലത്താമരകൾ വിരിയട്ടെ..