ന്യൂഡൽഹി: നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പത്തൊന്‍പതാമത് വലിയ പൊങ്കാല മഹോത്സവത്തിനു ഫെബ്രുവരി 18 ഞായറാഴ്ച തിരിതെളിയും. രാവിലെ 4.30ന് നിർമ്മാല്യ ദർശനം. അഞ്ചിന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ക്ഷേത്ര മേൽശാന്തി അഖിൽ ദേവ് പരികർമ്മിയാകും.
എല്ലാ വർഷവും കുംഭമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വലിയ പൊങ്കാല മഹോത്സവം അരങ്ങേറുക. ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ കാർത്തിക പൊങ്കാല ഉള്ളതുകൊണ്ടാണ് വർഷത്തിലൊരിക്കലുള്ള ഈ പൊങ്കാല വലിയ പൊങ്കാലയായി അറിയപ്പെടുന്നത്. പൊങ്കാല സമർപ്പണത്തിനുള്ള മണ്‍കലം, അരി, ശർക്കര, വിറക് മുതലായവ ക്ഷേത്രത്തിലെ കൗണ്ടറിൽ ലഭിക്കും.
വ്രതശുദ്ധിയോടും ആത്മ സമർപ്പണത്തോടും കൂടി സ്ത്രീകളും കന്യകമാരും ക്ഷേത്രാങ്കണത്തിൽ അടുപ്പുകൂട്ടി അരി ശർക്കര, കശുവണ്ടി, ഉണക്കമുന്തിരി, ഏലക്കായ്, നാളികേരം എന്നിവ ചേർത്തു തിളച്ചു തൂവി പാകമാക്കുന്ന പായസം തിരുമേനിമാർ തീർത്ഥം തളിക്കുന്പോൾ നിവേദ്യമാവും. ഭക്തജനങ്ങൾ ആ നിവേദ്യം ദേവീമന്ത്ര ജപത്തോടെ അഭീഷ്ട വരപ്രദായിനിയായ ശ്രീ ഭഗവതിക്ക് സമർപ്പിക്കുന്പോൾ ദീർഘ സുമംഗലീത്വം, മംഗല്യഭാഗ്യം, ആയുരാരോഗ്യ സന്പത്സമൃദ്ധി ഇവയെല്ലാം അരുളി നജഫ് ഗഡിലമ്മ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് സങ്കൽപ്പം.
വലിയ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും ഉണ്ടാവും. 8:30നു പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരൽ, പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ചപൂജ, ഉച്ച ദീപാരാധന എന്നിവയാണ് പ്രധാനമായുള്ളത്. ഉച്ചക്ക് അന്നദാനം. വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ജാതി മത ഭേദമന്യേ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിലെത്തിയ ഭക്തസഹസ്രങ്ങൾ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡൽഹിയുടെയും പ്രാന്ത പ്രദേശങ്ങളായ നോയിഡ, ഗ്രേറ്റർ നോയിഡ, ഗുഡുഗാവ്, ഫരിദാബാദ്, ഗാസിയാബാദ്, ഇന്ദിരാപുരം, ഷാലിമാർ ഗാർഡൻ എന്നീ സ്ഥലങ്ങളിൽ നിന്നെല്ലാം പൊങ്കലകളും മറ്റു പൂജകളും ബുക്ക് ചെയ്യുവാനുള്ള കൂപ്പണൂകളും വഴിപാടു രസീതുകളും മറ്റും അവിടങ്ങളിലെ ഏരിയ കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9811219540 (യശോധരൻ നായർ), 7503791056 (ഉണ്ണി പിള്ള) എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ വലിയ പൊങ്കാല ഫെബ്രുവരി 18ന്
09:59 PM Jan 11, 2018 | Deepika.com