ധനുഷ് നായകനായെത്തിയ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിനെതിരെയുള്ള കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലെന്നായിരുന്നു കേസ്. ധനുഷ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ചിത്രത്തിന്റെ പോസ്റ്ററുകളിൽ പുകവലിക്കെതിരായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല എന്ന വാദം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് കേസ് പരിഗണിച്ചത്.
2014ലാണ് വേലയില്ലാ പട്ടധാരി എന്ന ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ പോസ്റ്ററിൽ ധനുഷ് സിഗററ്റ് വലിക്കുന്ന ദൃശ്യത്തിനെതിരെയായിരുന്നു പരാതി. ഇത് 2003ലെ പുകവലി നിരോധന നിയമത്തിന്റെ ലംഘനം നടത്തി എന്നായിരുന്നു വാദം.
സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ കോടതി കേസെടുക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതുള്ളൂ.
ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണ്. സിനിമയുടെ പരസ്യത്തിൽ ഇങ്ങനെ എഴുതിക്കാണിക്കേണ്ടതില്ലെന്നായിരുന്നു വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
2014ൽ രാജാമണി വേൽരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേലയില്ലാ പട്ടധാരി. ധനുഷും ഐശ്വര്യ രജനീകാന്തും ചേർന്ന് നിർമിച്ച ചിത്രത്തിൽ അമല പോളായിരുന്നു നായിക.
"വേലയില്ലാ പട്ടധാരി' സിനിമയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
03:09 PM Jul 10, 2023 | Deepika.com