താരസംഘടനയായ "അമ്മ'യുടെ പ്രസിഡന്‍റ് മോഹൻലാലിന് നടൻ വി.കെ. ശ്രീരാമൻ അയച്ച രസകരമായ കത്തും അതിനുള്ള മറുപടിയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
തന്‍റെ കത്തിന്‍റെയും മോഹൻലാല്‍ അയച്ച മറുപടിയുടെയും ചിത്രം സഹിതം ശ്രീരാമൻ ഫേസ്ബുക്കിൽ കുറിപ്പിടുകയായിരുന്നു. കൊച്ചിയിൽ ഞായറാഴ്ച നടന്ന അമ്മ യോഗത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു കത്തും മറുപടിയും.
വി.കെ. ശ്രീരാമന്‍റെ കുറിപ്പ്:
നടീനടന്മാരുടെ പൊതുയോഗമായിരുന്നു ഞായറാഴ്ച. ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം. കുറച്ചുകാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വച്ചാണ് നടക്കുന്നത്.
പെട്ടെന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം? ബൗദ്ധിക സൈദ്ധാന്തിക ദാർശനിക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്‍റെ ദൃഷ്‍ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസോസിയേഷൻ തലൈവർക്കു കൊടുത്തുവിട്ടു. "രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിൽ ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്‍ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്‍റെ കുത്ത്. കുത്തിയതും മറുകുത്ത് ഉടനേ വന്നു.
മോഹൻലാലിന്‍റെ മറുപടി
ഗൂഢാര്‍ഥ ശൃംഗാര വിന്യാസത്തില്‍നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമംകൊണ്ട് മൂടുന്നപോലെ രോമംകൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസിലാക്കണം. എന്തായാലും "രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്‍റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം.
സ്നേഹപൂർവം എന്നതിനു പകരം "രോമപൂര്‍വം' എന്നാണ് മറുപടിക്കത്തിനു കീഴെ മോഹൻലാൽ കുറിച്ചിരിക്കുന്നത്.