നടൻ കൊല്ലം സുധിയ്ക്കൊപ്പം വാഹനപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോന് സഹായം വാഗ്ദാനം ചെയ്ത് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. എത്ര വലിയ തുകയാണെങ്കിലും താൻ നൽകുമെന്നും സ്വന്തം ചേട്ടനെപോല തന്നോട് ചോദിക്കാമെന്നും എംഎൽഎ പറഞ്ഞു.
മഹേഷിന്റെ എറണാകുളത്തെ വീട്ടിലെത്തിയാണ് ഒപ്പമുണ്ടെന്ന ഉറപ്പ് ഗണേഷ് കുമാർ നൽകിയത്. ചികില്‍സയും ചെലവുകളും ചോദിച്ചറിഞ്ഞ ഗണേഷ് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പുകൊടുത്തു.
‘‘ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു.’’ കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താൻ ഇനിയും കലാരംഗത്തേയ്ക്ക് തിരിച്ചെത്തുമെന്നും പ്രാർനകൾക്കെല്ലാം നന്ദിയുണ്ടെന്നും മഹേഷ് വീഡിയോയിലൂടെ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാർ മഹേഷിനെ ചേർത്തുപിടിച്ച് ഒപ്പം നിന്നത്.
ഇക്കഴിഞ്ഞ ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ താരങ്ങൾ സഞ്ചരിച്ചിരുന്ന കാറും മിനി ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
തലയ്ക്കു പരിക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്.