ട്രോളുകളിൽ നിറഞ്ഞ് പ്രഭാസിന്റെ 500 കോടി ചിത്രം ആദിപുരുഷ്. സിനിമയുടെ ആദ്യടീസർ പുറത്തിറങ്ങിയപ്പോൾ ട്രോളുകളിൽ നിറഞ്ഞ അതേ പ്രതീതിയാണ് ചിത്രം റിലീസായതിന് ശേഷവും ഉണ്ടാകുന്നത്. വിഎഫ്എക്സും സിനിമയുടെ സംവിധാനവുമാണ് പല വിമർശനങ്ങളും ഏറ്റുവാങ്ങുന്നത്.
രാവണന്റെ തലകൾ സ്ക്രീനിൽ കാണിക്കാൻ സാധിക്കാത്തതുകൊണ്ടാകും അടുക്കിയടുക്കി മുകളിൽ വച്ചിരിക്കുന്നതെന്നും പരിഹാസമുയരുന്നു.
രാമായണത്തോട് പകുതി പോലും നീതിപുലർത്താൻ സംവിധായകന് കഴിഞ്ഞില്ലെന്നും ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്സിന്റെയും പ്ലാനറ്റ് ഓഫ് ദ് ഏപ്സിന്റെയും കോമഡി പതിപ്പാണ് ആദിപുരുഷെന്നും വിമർശകർ പറയുന്നു.
ഇതിലും ഭേദം കാർട്ടൂൺ ആണെന്നും പുസ്തകങ്ങളിൽ വായിക്കുന്ന അമർ ചിത്ര കഥകൾക്ക് ഇതിലും നിലവാരമുണ്ടെന്നുമൊക്കെയാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്.
120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.