വെള്ളികുളത്തെ മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിലെത്തി ക്ലാപ്പ് അടിക്കുന്ന വിശ്വാസമാണ് സംവിധായകൻ ജോഷിയുടേത്. 1997ൽ പുറത്തിറങ്ങിയ ലേലം സിനിമയിൽ തുടങ്ങിയ ആ പതിവ് ഇത്തവണയും ജോഷി തെറ്റിച്ചില്ല. പുതിയ ചിത്രം ആന്റണിയുടെ ആദ്യ ഷോട്ടിന് ക്ലാപ്പ് അടിച്ചതും മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിലായിരുന്നു.
ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്റണിയുടെ ചിത്രീകരണത്തിന്റെ തുടക്കമായിരുന്നു വെള്ളിയാഴ്ച. ഇതിനായി ജോഷിയും അണിയറപ്രവർത്തകരും ഈരാറ്റുപേട്ട- വാഗമൺ റൂട്ടിലെ വെള്ളികുളത്തുള്ള മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിലെത്തി.
1997 മുതൽ ജോഷി ചിത്രീകരിക്കുന്ന എല്ലാ സിനിമകളുടെയും തുടക്കം ഇവിടെ നിന്നാണ്. ലേലം മുതലാണ് സംവിധായകന് മാതാവിനോടുള്ള ഭക്തി ദൃഢമാകുന്നത്. പാലാ കുരിശുപള്ളിയിൽ പ്രേത്യക നേർച്ചയും നടത്തി.
പാപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആന്റണി. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, ആശ ശരത്ത്, വിജയരാഘവൻ എന്നിവരാണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്
ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമൺ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.