ഷെയ്ൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമാ സംഘടനകൾ വിലക്കിയ നടപടിയോട് യോജിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി.
എന്നാൽ ‘അമ്മ’യുടെ അംഗത്വവും റജിസ്ട്രേഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി സംഘടന പറഞ്ഞതിനിടയിലുണ്ടെന്നും അത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും നടൻ വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയാണ് നിലപാട് ഹരീഷ് പേരടി കുറിച്ചത്.
സിനിമാ സംഘടനകളൂടെ പത്ര സമ്മേളനം കണ്ടു. സമയവും കൃത്യതയും പാലിക്കാത്തവരോടും ജോലി സമയങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101 ശതമാനവും യോജിക്കുന്നു.
പക്ഷേ വരികൾക്കിടയിൽ വായിക്കുമ്പോൾ സംഘടനയിലെ അംഗത്വവും റജിസ്ട്രേഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ല എന്ന ധ്വനി (പറയാതെ പറഞ്ഞ പറച്ചിൽ) ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ചോദിക്കാനും പറയാനും പിന്നിൽ ആളുണ്ടെങ്കിൽ എന്ത് തെമ്മാടിത്തരവും ആവാം എന്നും.
സംഘടനകളിൽ അംഗത്വം ഇല്ലാത്തവർ എത്ര വലിയ കലാകാരൻമാർ ആണെങ്കിലും ജനങ്ങൾ മനസ്സിലേറ്റിയവർ ആയാലും നിങ്ങൾ സംഘടനയുടെ ഭാഗമല്ലെങ്കിൽ ഒരു സംഘടനാ വാൾ നിങ്ങളുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്നുണ്ടെന്ന ഭീഷണിയാണ്...
ഈ സംഘടനാ പ്രമാണിത്വം ഒരു ജനാധിപത്യ രാജ്യത്തിൽ പറ്റാത്തതാണ്. ‘അമ്മ’ സംഘടനയിൽ നിന്ന് രാജിവച്ച ഞാൻ ഇനിയും മലയാള സിനിമകളിൽ അഭിനയിക്കുകയും നിർമിക്കുകയും തിരക്കഥ എഴുതുകയും സംവിധാനം നടത്തുകയും ചെയ്യുമെന്ന് എല്ലാ സംഘടനാ നേതാക്കളോടും വിനയത്തോടെ പറയുന്നു. കാരണം എനിക്ക് സിനിമയോട് മാത്രമാണ് സ്നേഹം...ഹരീഷ് പേരടി കുറിച്ചു.
സമയവും കൃതൃതയും പാലിക്കാത്തവരോട് സഹരിക്കണ്ട എന്ന നിലപാടിനോട് യോജിക്കുന്നു: ഹരീഷ് പേരടി
12:18 PM Apr 28, 2023 | Deepika.com