ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിച്ച മാമുക്കോയ ഒടുവിൽ അവസാനമായി എത്തിയതും ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ. പ്രണയം പോലെ സൂക്ഷിച്ച ഫുട്ബോളിനെ കൂടെ കൊണ്ടുപോകുന്ന പോലെയായിരുന്നു മാമുക്കോയ ആ മത്സരക്കളത്തിൽ നിന്നും ആശുപത്രിയിലേക്കും അവിടെ നിന്നും ഈ ലോകത്തോടും യാത്ര പറഞ്ഞത്.
തിങ്കളാഴ്ച രാത്രി മലപ്പുറം കാളികാവ് പൂങ്ങോട്ടെ ഒരു ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. ഉദ്ഘാടനത്തിനെത്തിയ മാമുക്കോയ അര മണിക്കൂറാണ് സ്റ്റേഡിയത്തിൽ ചെലവഴിച്ചത്.
രാത്രി എട്ടിന് പൂങ്ങോട്ടെത്തിയ അദ്ദേഹം ആവേശത്തോടെ മൈതാനമെല്ലാം ചുറ്റിക്കണ്ടു. പിന്നീട് ഗാലറിക്കു സമീപത്തെ കസേരയിൽ ഇരുന്നു. പ്രിയനടനെ കണ്ടതോടെ കാണികളിൽ ചിലർ സെൽഫിയും ഫൊട്ടോയുമെടുക്കാനെത്തി.
കസേരയിൽ ഇരുന്ന് അധികം വൈകാതെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 8.23ന് അദ്ദേഹം പുറത്തിറങ്ങി. വൈകാതെ തളർന്ന് തൊട്ടടുത്തുള്ള മതിലിലേക്കു ചാരിനിന്നു. സംഘാടകർ താങ്ങിയെടുത്ത് ആംബുലൻസിലെത്തിച്ചു. ഉടൻ വണ്ടൂരിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 1.05ന് മലയാളത്തിന്റെ പ്രിയനടൻ വിട പറഞ്ഞു. അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകമനസിൽ നിലനിർത്തിക്കൊണ്ട്.
ഫുട്ബോളിനോട് പ്രണയം; ഒടുവിൽ മടക്കവും ഫുട്ബോൾ മൈതാനത്ത് നിന്ന്
10:32 AM Apr 27, 2023 | Deepika.com