നടന് ഷെയ്ൻ നിഗത്തിന്റെ സിനിമ വിലക്കിന് കാരണമായ ഇ-മെയിലിന്റെ പകർപ്പ് പുറത്ത്. ഷെയ്ൻ, നിർമാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്ത് വന്നത്. ആർഡിഎക്സ് എന്ന സിനിമയുടെ എഡിറ്റിംഗ് തന്നെയും അമ്മയെയും കാണിക്കണം, മാർക്കറ്റിംഗിലും ബ്രാൻഡിംഗിലും തനിക്ക് പ്രാമുഖ്യം വേണം തുടങ്ങിയവയാണ് കത്തിലെ പ്രധാന ആവശ്യം.
വാഗ്ദാനം ചെയ്തതുപോലെ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്നില്ലെന്നും അതിനാൽ തന്റെ കഥാപാത്രത്തിന് പ്രാമുഖ്യം ലഭിക്കുന്ന രീതിയിലാകണം സിനിമയുടെ പ്രമോഷനെന്ന് ഷെയ്ൻ ആവശ്യപ്പെടുന്നു.
ടീസർ ഇറങ്ങുമ്പോഴും തന്റെ കഥാപാത്രത്തിനാണ് പ്രാധാന്യം വേണ്ടത്. ഈ സിനിമയുടെ പ്രമോഷൻ കാണുമ്പോൾ താനാണ് നായകനെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും കത്തിലൂടെ ഷെയ്ൻ ആവശ്യപ്പെടുന്നുണ്ട്. സിനിമയുടെ എഡിറ്റിംഗ് പൂർത്തിയാക്കുമ്പോൾ അതിലും തനിക്കായിരിക്കണം പ്രാധാന്യമെന്നും താരം പറയുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ പ്രവർത്തങ്ങളെ തടസപ്പെടുത്തുന്നു എന്ന് കാണിച്ചു നിർമാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്ന് പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന സിനിമാ സംഘടനകളുടെ യോഗത്തിൽ ഷെയ്നെതിരെ നടപടി എടുക്കുന്നത്.
ഷെയ്ൻ നിഗം, ആന്റണി വര്ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്ഡിഎക്സ്.
സിനിമാ സെറ്റുകളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് ആവർത്തിച്ചുള്ള പരാതികളെത്തുടർന്നാണ് നടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയും (ഫെഫ്ക) കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മ സംഘടനയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്.
ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു.
പോസ്റ്ററിൽ പ്രാധാന്യം വേണം; എഡിറ്റിംഗ് അമ്മയെ കാണിക്കണം: ഷെയ്ൻ നിർമാതാവിന് അയച്ച ഇമെയിൽ പുറത്ത്
09:57 AM Apr 27, 2023 | Deepika.com