ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ. രജിത് കുമാർ. ഇപ്പോൾ അഭിനയ രംഗത്ത് സജീവമായ താരം. എന്നാൽ തന്റെ ജീവിതത്തിലെ ബിഗ്ബോസിൽ പങ്കെടുത്തതിന് ശേഷമുള്ള ദുരനുഭവങ്ങൾ വെളിപ്പെടുത്തുകയാണ് അദ്ദേഹം.
കോടിക്കണക്കിന് ആളുകളുടെ കുടുംബത്തിലും ഹൃദയത്തിലും സ്ഥാനം ലഭിച്ചു എന്നതാണ് ബിഗ് ബോസിനു ശേഷം ലഭിച്ച പ്രധാന സന്തോഷം എന്ന് രജിത് കുമാര്‍ പറയുന്നു.
എന്നാൽ ഇതിനിടെ തനിക്കെതിരെ രണ്ട് കേസുകൾ വന്നെന്നും അതിലൊരു കേസിൽ കോടതി ശിക്ഷ വിധിച്ചെന്നും രജിത് തുറന്നു പറഞ്ഞു. അട്ടപ്പാടിയിൽ ചാട്ടുളി എന്ന സിനിമാ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹം സംസാരിച്ചത്.
നഷ്ടം സംഭവിച്ചത് കൊറോണ മൂലമാണ്. ബിഗ് ബോസിനുശേഷം എയർപോർട്ടിൽ വന്നിറങ്ങിയ എനിക്കെതിരെ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവച്ചു തന്നത്. ഒന്ന് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസ്.
ഞാൻ ആളുകളെ വിളിച്ചുകൂട്ടി എന്നതാണ് കേസ്. ആ കേസില്‍ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നതുകൊണ്ട് ഹൈക്കോടതിയില്‍ അത് തള്ളിക്കളയാൻ വേണ്ടി 25000 രൂപ കൊടുത്ത് സ്വയം കേസ് ഫയല്‍ ചെയ്തു.
രണ്ടാമത്തേത്, എന്നെ കുറെ ആളുകൾ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോള്‍ മനസ്സിനു നന്മ ഉണ്ടെങ്കില്‍ കൊറോണ വരില്ലെന്നോ എന്തോ ഒരു വാക്ക് ഞാൻ പറഞ്ഞുപോയി. ആ തിരക്കില്‍ എന്താണ് കൊറോണ എന്നു പോലും വന്നിറങ്ങുമ്പോള്‍ അറിയില്ല.
എന്റെ വാക്കുകൾ കൊറോണ പടരാൻ കാരണമായെന്നു പറഞ്ഞ് എറണാകുളം സെൻട്രല്‍ സ്റ്റേഷനില്‍ തിരുവനന്തപുരത്ത് ഉള്ള ഒരാള്‍ പരാതി നല്കി. അത് എറണാകുളും ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തു. അങ്ങനെ അതും തള്ളിക്കളയാൻ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
ഒന്നാമത്തെ കേസില്‍ എന്നെ ശിക്ഷിച്ചു. എയര്‍പോര്‍ട്ടില്‍ ആളുകള്‍ കൂടിയതിന് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഒന്നുങ്കില്‍ ഒരു ദിവസം ജയിലില്‍ കിടക്കണം ഇല്ലെങ്കില്‍ 200 രൂപ ഫൈൻ അടയ്ക്കണം. അങ്കമാലി കോടതിയില്‍ ഞാൻ 200 രൂപ ഫൈൻ അടച്ചു.
അതോടെ നെടുമ്പാശ്ശേരി പൊലീസ് എഴുതിയ വകുപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞു. സത്യത്തിൽ ഈ കേസിൽ 2000 രൂപ അന്ന് ഫൈൻ അടച്ചിരുന്നെങ്കിൽ ഞാൻ കൊടുത്ത പൈസയിൽ നിന്ന് 23000 രൂപ പാവപ്പെട്ടവർക്കു കൊടുക്കാമായിരുന്നു.
അന്തിമ ഘട്ടത്തിലാണ് അടുത്ത കേസ്. എനിക്കെതിരെ കേസ് കൊടുത്ത ആളിനെ ഇപ്പോൾ കാണാനില്ല. ആ ആളിനെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം എനിക്കാണുള്ളത്. ഇതൊക്കെയാണ് ഇവിടുത്തെ അവസ്ഥ.
നമ്മൾ അങ്ങനെയൊരു തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുപോലുമല്ല നമുക്കെതിരെ കേസ് എടുക്കുന്നത്. ഫോണിൽ മെസേജ് വരുമ്പോഴാണ് എനിക്കെതിരെ ഇങ്ങനെയൊരു കേസ് ഉണ്ടെന്ന കാര്യം അറിയുന്നത് തന്നെ.
എനിക്ക് പാസ്പോർട്ട് ഇല്ല. ഈ സാഹചര്യത്തിൽ രണ്ട് ജാമ്യക്കാരില്ലാതെ പാസ്പോര്‍ട്ട് എടുക്കാനും പറ്റില്ല. കേസ് ഒക്കെ ഒഴിയുമ്പോൾ എടുക്കാം. ബിഗ് ബോസിനു ശേഷം ലാലേട്ടൻ രണ്ട് സിനിമയില്‍ അഭിനയിക്കാൻ എനിക്ക് അവസരം പറഞ്ഞിരുന്നു.
എന്റെ വീട്ടില്‍ പതിനഞ്ചോളം സിനിമാക്കാര് വന്ന് ഓഫറുകൾ നൽകിയതാണ്. കൊറോണ വന്നതിനാല്‍ അതെല്ലാം പോയി. ജോലി ഞാൻ രാജിവച്ചു. ജീവിതത്തിൽ കൂടുതല്‍ പേര്‍ക്ക് സഹായം ചെയ്യാനാണ് എനിക്ക് താല്പര്യം. രജിത് കുമാര്‍ പറയുന്നു.
എയർപോർട്ടിൽ വന്നിറങ്ങിയ എനിക്കെതിരെ രണ്ട് കേസുകളാണ് കെട്ടിവച്ചത്; ഡോ. രജിത് കുമാർ
09:49 AM Apr 14, 2023 | Deepika.com