ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസുമായുള്ള പോരാട്ടം കാണാൻ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഗാലറിയിൽ സിനിമാ താരങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു. സഞ്ജുവിന് പിന്തുണയുമായി മലയാളത്തിൽ നിന്നെത്തിയത് ജയറാമും ബിജു മേനോനുമാണ്.
ധോണിക്കു വേണ്ടി തൃഷ, ലോകേഷ് കനകരാജ്, സതീഷ്, ഉദയനിധി, ബിന്ദു മാധവി, മേഘ ആകാശ്, ഐശ്വര്യ രാജേഷ് തുടങ്ങിയവർ ഗാലറിയിലുണ്ടായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസിനോടാണ് ചെന്നൈ തോൽവി വഴങ്ങി.
എട്ട് വിക്കറ്റ് നഷ്ടത്തിൽ റോയൽസ് ഉയർത്തിയ 176 വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെയുടെ പോരാട്ടം 172 റൺസിൽ അവസാനിച്ചു. നായകൻ മഹേന്ദ്ര സിംഗ് ധോണി(32*), രവീന്ദ്ര ജഡേജ(25*) എന്നിവർ ചെപ്പോക്കിലെ മഞ്ഞക്കടലിനെ ആവേശം കൊള്ളിച്ച സിക്സറുകളുമായി അവസാനം വരെ പൊരുതിയെങ്കിലും വിജയം അകന്നുനിന്നു.
ജയ്സൺ ഹോൾഡറിന്റെ പക്കൽ നിന്ന് ജഡേജ നേടിയ മൂന്ന് ബൗണ്ടറികളുടെ കരുത്തിൽ 19-ാം ഓവറിൽ പിറന്നത് 19 റൺസ്. ആറ് പന്തിൽ 21 റൺസ് പ്രതിരോധിക്കാനായി എത്തിയ സന്ദീപ് ശർമ തലയുടെ മുന്നിൽ വിറച്ച്, ആദ്യ പന്ത് എക്സ്ട്രീം വൈഡ് ബൗൺസറാക്കി. നായകൻ സഞ്ജു സാംസൺ നൽകിയ ആത്മവിശ്വാസം അടുത്ത പന്തിലെ ലെഗ് സൈഡ് വൈഡിലൂടെ ചോർന്നുപോയതോടെ ശർമ സമ്മർദത്തിലായി.
തുടർന്ന് ഒരു ഡോട്ട് ബോൾ എറിഞ്ഞെങ്കിലും യോർക്കറിന് ശ്രമിച്ച് ലോ ഫുൾ ടോസായി പരിണമിച്ച ശർമയുടെ അടുത്ത രണ്ട് പന്തുകളും തല നിസാരമായി സിക്സിന് തൂക്കി. പിന്നീടുള്ള പന്തുകൾ എറൗണ്ട് ദ വിക്കറ്റിൽ നിന്ന് തൊടുത്ത് അവസാന പന്തിൽ വിജയലക്ഷ്യം അഞ്ച് റൺസാക്കി ശർമ നിശ്ചയിച്ചു. ധോണി സ്റ്റൈൽ ഫിനിഷിനായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി സിംഗിൾ പിറന്നതോടെ ശർമയ്ക്കും സഞ്ജുവിനും വിജയാശ്വാസം.
ഡെവൺ കോൺവെ(50) നൽകിയ അടിത്തറയിലാണ് സിഎസ്കെ ചേസ് മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ രണ്ട് വിക്കറ്റുകൾ വീതം നേടിയ ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവർ സ്കോറിംഗ് പിടിച്ചുകെട്ടി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ റോയൽസിന് ജോസ് ബട്ലർ(52) - ദേവ്ദത്ത് പടിക്കൽ(38) സഖ്യം മികച്ച തുടക്കമാണ് നൽകിയത്. സഞ്ജു പൂജ്യത്തിന് പുറത്തായെങ്കിലും അശ്വിൻ(30), ഷിമ്റോൺ ഹെറ്റ്മെയർ(30) എന്നിവർ ടീമിനെ മുന്നോട്ട് നയിച്ചു. ചെന്നൈയ്ക്കായി ജഡേജ, തുഷാർ ദേശ്പാണ്ഡേ, ആകാശ് സിംഗ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി റോയൽസ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള സിഎസ്കെ അഞ്ചാമതാണ്.