ഭിന്നശേഷിക്കാരനായ ഒരാൾ ബോളിവുഡ് നടി പ്രീതി സിന്റയുടെ കാറിന് പിന്നാലെ ചക്രക്കസേരയുള്ള സൈക്കിള്‍ ഉരുട്ടി പോകുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. പ്രീതി സിന്റ പാവങ്ങളെ അവഗണിക്കുന്ന എന്ന തരത്തിലാണ് ആ വിഡീയോകൾ പ്രചരിച്ചത്. എന്നാൽ സംഭവത്തിൽ വ്യക്തതയുമായി വന്നിരിക്കുകയാണ് താരം ഇപ്പോൾ.
ഐപിഎൽ മത്സരങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യയിലുള്ള പ്രീതി സിന്റ ഇത്തവണത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെ സംഭവിച്ച രണ്ട് ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
അപരിചിതയായ ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ മകള്‍ ജിയയെ ചുംബിച്ചതാണ് ഇതിൽ ആദ്യ സംഭവം. ഭിന്നശേഷിക്കാരനായ ഒരാള്‍ പണത്തിന് വേണ്ടി കാറിന് പിന്നാലെ ചക്രക്കസേരയുള്ള സൈക്കിള്‍ ഉരുട്ടി വന്നതും അക്രമസ്വഭാവം കാണിക്കുകയും ചെയ്തതിനെ കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. ഇതിന്റെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ഈ ആഴ്ച്ച നടന്ന രണ്ട് സംഭവങ്ങള്‍ എന്നെ ഭയപ്പെടുത്തി. ഒന്നാമത്തേത് എന്റെ മകള്‍ ജിയയുമായി ബന്ധപ്പെട്ടതാണ്. ഒരു സ്ത്രീ അവളുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. പറ്റില്ല എന്ന് ഞാന്‍ അവരോട് മര്യാദയോടെ പറഞ്ഞു. എന്നാല്‍ അവര്‍ പെട്ടെന്ന് എന്റെ മകളെ വാരിയെടുത്ത് കവിളില്‍ ഉമ്മവെച്ചു. എന്നിട്ട് ഓടിപ്പോയി. ഞാന്‍ ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍ അവരോട് ഇങ്ങനെയാവില്ല പെരുമാറുക. ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നു മാത്രം കരുതി ഞാന്‍ പരമാവധി ക്ഷമിച്ചതാണ്.
രണ്ടാമത്തെ സംഭവം ഈ വിഡിയോ കണ്ടാല്‍തന്നെ നിങ്ങള്‍ക്ക് മനസിലാകും. എന്റെ ഫ്ലൈറ്റിന്റെ സമയം ആയതിനാല്‍ വേഗത്തില്‍ വിമാനത്താവളത്തില്‍ എത്തണമായിരുന്നു. അങ്ങനെ കാറിലേയ്ക്ക് കയറിയ എന്നെ ഭിന്നശേഷിക്കാരനായ ഒരു വ്യക്തി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു.
കുറേ വര്‍ഷങ്ങളായി അയാള്‍ പണത്തിനുവേണ്ടി എന്നെ ശല്ല്യം ചെയ്യുന്നുണ്ട്. എന്റെ കൈയിലുള്ളപ്പോഴെല്ലാം ഞാന്‍ പണം അയാള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഇന്ന് പണം ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഇല്ലായിരുന്നു.
ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉള്ളൂ എന്ന് അയാളോട് പറഞ്ഞു. കൂടാതെ എന്റെ കൂടെയുള്ള സ്ത്രീ അവരുടെ പേഴ്സില്‍ നിന്ന് കുറച്ചു പണം അയാള്‍ക്ക് നല്കി. എന്നാല്‍ ആ പണം കുറവാണെന്ന് പറഞ്ഞ് അയാള്‍ അവരുടെ നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ശേഷം അയാള്‍ എന്റെ കാറിന് പിന്നാലെ വേഗത്തില്‍ വന്നു.
അവിടെ ഉണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍മാരെല്ലാം ആ സംഭവം തമാശയായാണ് കണ്ടത്. എന്നെ സഹായിക്കുന്നതിന് പകരം അവര്‍ പൊട്ടിച്ചിരിക്കുകയും ആ രംഗം ഷൂട്ട് ചെയ്യുകയുമായിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്നും കാറിനെ പിന്തുടരുതെന്നും അയാളോട് ആരും പറഞ്ഞില്ല. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തിയേനെ. ഞാന്‍ ഒരു സെലിബ്രിറ്റി ആയത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബോളിവുഡിനെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഞാന്‍ ഒരു മനുഷ്യസ്ത്രീയാണെന്നും അമ്മയാണെന്നും ആളുകള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ഈ രാജ്യത്തെ ഓരോ പൗരനുമുള്ള അവകാശം എനിക്കുമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സെലിബ്രിറ്റികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക.– പ്രീതി സിന്റ വ്യക്തമാക്കി.
ഈ വിഷയത്തിൽ നടിക്കു പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഹൃതിക് റോഷൻ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളും നടിക്ക് പിന്തുണയുമായെത്തി. പ്രീതി പറഞ്ഞത് നൂറ് ശതമാനം സത്യസന്ധമായ കാര്യമാണെന്നായിരുന്നു ഹൃതിക് അഭിപ്രായപ്പെട്ടത്.
കൊടുത്ത പണം കുറവാണെന്ന് പറഞ്ഞ് അയാൾ വലിച്ചെറിഞ്ഞു: പ്രീതി സിന്റ പറയുന്നു
10:06 AM Apr 10, 2023 | Deepika.com