ആറാട്ട് എന്ന മോഹൻലാൽ ചിത്രം ഒരു സ്പൂഫ് ചിത്രമായി ഒരുക്കാനിരുന്നതെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. എന്നാൽ അത് താൻ ഉദ്ദേശിച്ചത് പോലെ വർക്ക് ആയില്ലെന്നും ബാലിശമായിട്ടാണ് ആളുകൾക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ആശയം കേട്ടപ്പോള്‍ മോഹന്‍ലാലും അതില്‍ താല്പര്യം കാണിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് വന്ന ആശങ്കകള്‍ മൂലമാണ് കഥ മാറ്റേണ്ടിവന്നതെന്നും ഫിലിം കമ്പാനിയന് നല്കിയ അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന് പറഞ്ഞു.
ആറാട്ട് എന്റെ സോണിലുള്ള സിനിമ ആയിരുന്നില്ല. ഉദയ്കൃഷ്ണ നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രവുമായി എന്നെ സമീപിക്കുകയായിരുന്നു. ഈ കഥാപാത്രം രസമല്ലേയെന്നും അതില്‍ വര്‍ക്ക് ചെയ്തുകൂടെയെന്നും അദ്ദേഹം എന്നോട് ചോദിച്ചു.
ഒരു മുഴുനീള സ്പൂഫ് ആണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചത്. ലാല്‍ സാറിന് താരപരിവേഷം ഉണ്ടാക്കിക്കൊടുത്ത സിനിമകളെ അദ്ദേഹത്തെക്കൊണ്ടുതന്നെ സ്പൂഫ് ചെയ്യിപ്പിക്കുകയാണെങ്കില്‍ ഭയങ്കര രസകരമായിരിക്കുമെന്ന് തോന്നി.
ഇത് വേറൊരു നടനോട് പോയി പറഞ്ഞാല്‍ ഒരുപക്ഷേ അവര്‍ സമ്മതിക്കില്ല. ചേട്ടാ ഇത് നമുക്ക് ചെയ്യാനാവുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ട് പറ്റില്ല എന്നായിരുന്നു മറുപടി.
പക്ഷേ ആ സ്പൂഫ് ഘടകം സിനിമയില്‍ ഉടനീളം കൊണ്ടുവന്നില്ല എന്നതിലാണ് ഞങ്ങള്‍ തെറ്റ് വരുത്തിയത്. രണ്ടാം പകുതിയില്‍ ആവശ്യമില്ലാത്ത ഒരു സ്ഥലത്തേക്ക് നമ്മള് പോയി. ആ ട്രാക്ക് തന്നെ ശരിയായില്ല. ലാല്‍ സാറിനോട് അല്ലാതെ പലരോടും ഈ സിനിമുടെ ആശയം സംസാരിച്ചിട്ടുണ്ട്.
പക്ഷേ അവരൊക്കെ ഈ മുഴുവന്‍ സ്പൂഫ് എന്ന ഐഡിയയില്‍ സംശയമാണ് ഉന്നയിച്ചത്. ലാല്‍ സാറിനെവച്ച് ഒരു ഹെവി സാധനം ചെയ്യുമ്പോള്‍ മുഴുവന്‍ സ്പൂഫ് ആയാല്‍ ആളുകള്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചു പലരും.
അപ്പോള്‍ നമുക്കും ആശയക്കുഴപ്പം വന്നു. ആ സ്പൂഫില്‍ പലതും വര്‍ക്ക് ആയുമില്ല. പ്രേക്ഷകര്‍ അത് വെറും റെഫറന്‍സുകള്‍ മാത്രമായാണ് കണ്ടത്. കാലാകാലങ്ങളായി മുടങ്ങിക്കിടക്കുന്ന ഉത്സവങ്ങള്‍ നടത്തുന്ന ആളാണ്, ഇവിടെ അങ്ങനെ വല്ല പ്രശ്നങ്ങളുമുണ്ടോ എന്നാണ് ആ കഥാപാത്രം ചോദിക്കുന്നത്.
ആ ചോദിക്കുന്നത് മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം. മമ്മൂക്കയുടെ കിംഗ് സിനിമയിലെ ഡയലോഗ് വരെ അദ്ദേഹം പറഞ്ഞു. ആ സ്പൂഫ് ട്രാക്ക് ഉടനീളം കൊണ്ടുപോകണമായിരുന്നു. പക്ഷേ നെയ്യാറ്റിന്‍കര ഗോപന് ഒരു ഏജന്റ് ആണെന്ന് പറയുന്നത് ബാലിശമായി ആളുകള്‍ക്ക് തോന്നി. എന്നിട്ടാണോ അയാള്‍ വന്ന് സ്പൂഫ് ചെയ്തത് എന്ന് അവര്‍ ചോദിച്ചു.
ആ ഏജന്റ് സംഗതി കുറച്ച് രസകരമായിക്കോട്ടെ എന്ന് കരുതിയാണ് അയാള്‍ക്ക് എക്സ് എന്നൊക്കെ പേരിട്ടത്. പക്ഷേ അതൊക്കെ ഭയങ്കര സീരിയസ് ആയാണ് പ്രേക്ഷകര്‍ എടുത്തത്. പിന്നാലെയുണ്ടായ ട്രോളുകളെല്ലാം നീതികരിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി. ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആറാട്ട് ഒരു സ്പൂഫ് ചിത്രമായി ഒരുക്കനായിരുന്നു പദ്ധതി, എന്നാൽ അത് വർക്കായില്ല; ബി. ഉണ്ണികൃഷ്ണൻ
11:48 AM Mar 22, 2023 | Deepika.com