ന്യൂഡൽഹി: ജെഎന്‍യുവിൽ എബിവിപി വിദ്യാർഥികളുടെ മർദനമേറ്റശേഷം നജീബ് അഹമ്മദ് എന്ന വിദ്യാർഥിയെ കാണാതായ സംഭവം സിബിഐ അന്വേഷിക്കും. ഡൽഹി ഹൈക്കോടതിയാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. പോലീസ് അന്വേഷണത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനെ തുടർന്നാണ് നജീബിന്റെ അമ്മ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ ഡൽഹി പോലീസിന്റെ അന്വേഷണത്തിലെ അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നജീബിന്റെ കേസിൽ പോലീസ് പടർപ്പിൽ തല്ലുകയാണെന്നാണു കോടതി വിമർശനമുന്നയിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 15 നാണ് ജെഎന്‍യു ബയോ ടെക്നോളജി വിദ്യാർത്ഥിയായ നജീബിനെ ക്യാന്പസിൽനിന്നു കാണാതായത്. നജീബിനെ കാണാതായതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും വിവരങ്ങൾ കണ്ടെത്താനായില്ല എന്നാണ് പോലീസ് നിലപാട്.
കാണാതാകുന്നതിനു തൊട്ടുമുന്‍പ് ഹോസ്റ്റൽ തെരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു മുറിയിൽ വന്ന മൂന്നു വിദ്യാർഥികളും നജീബും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ഇവർ വിളിച്ചറിയിച്ചതനുസരിച്ച് ഒരു സംഘം എബിവിപി പ്രവർത്തകർ എത്തി നജീബിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. സഹപാഠികൾ എത്തിയാണ് അക്രമികളിൽനിന്നു നജീബിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് സീനിയർ വാർഡന്റെ അടുക്കലേക്ക് എത്തിച്ചപ്പോൾ അവിടെയും മർദനമേറ്റു.
ഈ സംഭവത്തിനു പിറ്റേന്നു മുതലാണ് നജീബിനെ കാണാതായത്. വിദ്യാർഥികളും ബന്ധുക്കളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അധികൃതർ ഗൗനിച്ചില്ല. തുടർന്ന് മകനെ കാണാനില്ലെന്ന് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ജെഎന്‍യു വിദ്യാർഥി നജീബിന്റെ തിരോധാനം: സിബിഐ അന്വേഷിക്കും
07:50 PM May 16, 2017 | Deepika.com