ഓസ്കാർ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഡോൾബി വേദിയിലെ ഏറ്റവും പുറകിലെ ഇരിപ്പിടത്തിൽ നിന്നും ഒരാൾ ചാടിയെഴുന്നേറ്റു. കൈയടിച്ചു. ഭാര്യയെ സ്നേഹപൂർവം ആലിംഗനം ചെയ്തു. പറഞ്ഞത് മികച്ച ഒർജിനൽ സോംഗ് വിഭാഗത്തിൽ ഓസ്കർ സ്വന്തമാക്കിയ ആർആർആർ എന്ന ചിത്രത്തിന്റെ സംവിധായകൻ എസ്. രാജമൗലിയെക്കുറിച്ചാണ്.
വേദിയുടെ ഏറ്റവും പുറകിലായി സ്ഥാനമുറപ്പിച്ച രാജമൗലി പ്രഖ്യാപനം വന്നതിന് പിന്നാലെ കസേരയിൽ നിന്നും തുള്ളിച്ചാടി. ശേഷം തൊട്ടടുത്തിരുന്ന ഭാര്യയെ ചേർത്തുപിടിച്ച് ആഹ്ളാദിച്ചു. തൊട്ടരികലായി രാം ചരണന്റെ ഭാര്യ ഉപാസനയും ഉണ്ടായിരുന്നു.
കരിയറിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ രാജമൗലി പിന്നീട് ഭാര്യയ്ക്കൊപ്പം സദസിലേക്കിറങ്ങി. ആർപ്പുവിളികൾക്ക് നടുവിലൂടെ രാജകീയമായി രാജമൗലി നടന്നു നീങ്ങി. ഓസ്കാർ പ്രഖ്യാപന സമയത്തെ വീഡിയോ രാജമൗലി തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയിൽ പരിഗണിക്കാതിരുന്ന ആർആർആറിനെ ഹോളിവുഡ് സിനിമകൾ ഉൾപ്പെടുന്ന മെയ്ൻ സ്ട്രീം കാറ്റഗറിയിലേക്ക് രാജമൗലി സ്വന്തം നിലയിൽ അയയ്ക്കുകയായിരുന്നു.