അനാഥരാകുന്ന ആനക്കുട്ടികളെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കുന്ന ബൊമ്മന്റെയും ബെല്ലയുടെയും ജീവിതം പറഞ്ഞ എലിഫന്റ് വിസ്പറേഴ്സാണ് 95മത് ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം ആദ്യം ഉയർത്തിയ പുരസ്കാരം.
ഓസ്കറിൽ ഈ പുരസ്കാരത്തിന് തിളക്കമേറുന്നത് ബൊമ്മന്റെയും ബെല്ലയുടെയും രഘുവിന്റെയും കഥയിലൂടെയാണ്. ഗോത്രവർഗക്കാരായ ബൊമ്മനും ബെല്ലയും അവരുടെ ഒപ്പമുള്ള അനാഥനായ രഘു എന്ന ആനക്കുട്ടിയുംടെയും കഥയാണ് ചിത്രം.
കാർത്തിനി ഗോൺസാൽവസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം 41 മിനിറ്റാണ്.
കണ്ണിൽ ഒരു നനവോടെയല്ലാതെ ആർക്കും ഈ ഹ്രസ്വചിത്രം കണ്ടുതീർക്കാനാവില്ലെന്നുറപ്പാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റവും അഭേദ്യമായ ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞുവയ്ക്കുന്നത്.
രഘുവിന്റെ വളർത്തച്ഛനും വളർത്തമ്മയും എന്ന് ഒറ്റവാക്കിൽ ബൊമ്മനെയും ബെല്ലയെയും വിളിക്കാം. അനാഥരാകുന്ന, കൂട്ടംതെറ്റുന്ന ആനകളുടെ ആശ്രയമാണ് ബൊമ്മനും ബെല്ലയും. ഇവരും ഇവർ വളർത്തുന്ന ആനക്കുട്ടികളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ.
തമിഴ്നാട് മുതുമലൈ ദേശീയോദ്യാനത്തിന്റെയും തേപ്പക്കാട് ആനസംരക്ഷണ കേന്ദ്രത്തിന്റെയും ഏറ്റവും മനോഹരമായ ദൃശ്യഭംഗിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ആദ്യ ഭർത്താവിന്റെയും മകളുടേയും മരണശേഷം ആരുമില്ലാതിരുന്ന ബെല്ലയ്ക്ക് കൂട്ടായത് ആനകളാണ്. പിന്നീട് ബെല്ല ബൊമ്മനെ വിവാഹം കഴിച്ചു. മക്കളില്ലാതിരുന്ന ദന്പതികൾക്ക് മക്കളായി മാറിയത് ഈ ആനക്കുട്ടികളാണ്.
ആനക്കുട്ടികളുടെ സംരക്ഷണ ജോലി ചെയ്യുന്ന ഏക വനിതയാണ് ബെല്ല. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലും കേരളത്തിലും കർണാടകത്തിലുമായാണ് മുതുമലൈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും പഴയ ആന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് മുതുലമയിലെ തേപ്പക്കാട്. കഴിഞ്ഞ 140 വർഷമായി കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന ആനകളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്.
നെറ്റ്ഫ്ലിക്സിൽ ഈ ഡോക്യുമെന്ററി പ്രേക്ഷകർക്ക് ആസ്വാദിക്കാനാകും. ഹാലൗട്ട്, ഹൗ ഡു യു മെഷർ എ ഇയർ തുടങ്ങിയ ലോക പ്രശസ്ത ഡോക്യുമെന്ററികളെ പിന്തള്ളിയാണ് എലിഫന്റ് വിസ്പറേഴ്സിന്റെ നേട്ടം.
ഗുനീത് മോംഗയാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ഗുനീത് മോംഗയെ തേടി ഓസ്കർ എത്തുന്നത്. 2019 ഓസ്കറിൽ ഗുനീത് നിർമിച്ച പീരിഡ് എൻഡ് ഓഫ് സെന്റൻസ് എന്ന ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് വിഭാഗത്തിൽ ഓസ്കർ ലഭിച്ചിരുന്നു.