നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസിംഗ് നീണ്ടുപോയതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് നിവിൻ പോളി. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് താരം ആദ്യ നിർമാതാവിന്റെ ഭാഗത്തു നിന്നുണ്ടായ സാന്പത്തിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
ബജറ്റ് കൂടിപോയതുകൊണ്ടല്ല തുറമുഖം റിലീസ് നീണ്ടുപോയതെന്നും നിർമാതാവിന്റെ സാന്പത്തിക പ്രശ്നങ്ങളാണ് റിലീസിലെ അനിശ്ചിതത്വം തുടരാനുണ്ടായ കാരണമെന്നും നിവിൻ പറഞ്ഞു.
തുറമുഖം ഇത്ര പ്രശ്നത്തിലേക്ക് പോകേണ്ട സിനിമയല്ല. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രം. ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്. ഈ ചിത്രവുമായി നടന് എന്ന നിലയില്‍ പരിപൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ടായിരുന്നു.
രാജീവേട്ടന്റെ സ്വപ്ന പദ്ധതിയായ ചിത്രമായിരുന്നു ഇത്. അദ്ദേഹവും ഈ സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു. മൂന്ന് പ്രാവിശ്യം പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചു.
ഞങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിർമാതാവിനോട് ചോദിക്കും ആകുമെന്ന് അദ്ദേഹം പറയും. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്കാന് വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്. അത് നല്ല കാര്യമായി തോന്നിയില്ല.
ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഈ സിനിമ ഏറ്റെടുത്തത്. ലിസ്റ്റിന് ഈ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഒരുഘട്ടത്തില്‍ ഞാന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിർമാതാവ് പറഞ്ഞത്.
കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ അന്ന് എനിക്ക് കഴിയില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നത്. തുടര്‍ന്ന് തുറമുഖത്തിന്റെ സാമ്പത്തിക പ്രശ്നത്തിന്റെ ഒരോ കുരുക്കും അഴിച്ച് അത് ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കിയ ലിസ്റ്റനാണ്.
ലിസ്റ്റിന്റെ ബന്ധങ്ങൾവച്ച് എല്ലാവരെയും വ്യക്തിപരമായി കണ്ട് ഫിനാൻസിയേഴ്സുമായി പല തരത്തിലുള്ള എഗ്രിമെന്റ് വച്ച് ഓരോ ആളുകളിൽ നിന്നുള്ള സാമ്പത്തിക ബാധ്യതകൾ അഴിച്ചഴിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്.
മാത്രമല്ല ഇതിന്റെ പ്രമോഷന്റെ എല്ലാ കാര്യങ്ങളും ലിസ്റ്റിന്റെ ടീം ചെയ്യുന്നുണ്ട്. ലിസ്റ്റിന് ഈ സിനിമ എടുക്കേണ്ട ഒരുകാര്യവുമില്ല. അല്ലാതെ തന്നെ ഇരുപത്തിയഞ്ചോളം സിനിമകൾ പ്രൊഡക്ഷൻ നടക്കുന്നുണ്ട്. അങ്ങനെയൊരാൾ ഈ സിനിമയുടെ കൂടെ നിന്നതിൽ ഞങ്ങൾക്കെല്ലാം അദ്ദേഹത്തിനോട് കടപ്പാടുണ്ട്.
പൂർണിമ ഉൾപ്പടെ അഭിനേതാക്കൾ അവരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു. മാത്രമല്ല സാങ്കേതിക പ്രവർത്തകരും സഹകരിച്ചിട്ടുണ്ട്. നിർമാതാക്കളുടെ അസോസിയേഷനും ഈ സിനിമയുടെ കൂടെ നിന്നു. നിവിൻ പോളി പറഞ്ഞു.
കോടികളുടെ ബാധ്യത എന്റെ തലയിലിടാൻ ശ്രമിച്ചു; "തുറമുഖം' വൈകിയത് എങ്ങനെയന്ന് നിവിൻ പോളി പറയുന്നു
12:04 PM Mar 09, 2023 | Deepika.com