വീണ്ടും മഹാരാജാസ് കോളേജിന്റെ പടി കടന്നെത്തിയ മമ്മൂട്ടി തന്റെ കോളേജ് കാലഘട്ടത്തിലേയ്ക്ക് തിരിഞ്ഞു നടന്നു. ഓർമകളുടെ കൈപിടിച്ച് ആ കാലത്തിലേക്ക് മമ്മൂട്ടിയും മനസും സഞ്ചരിച്ചു. പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ ചിത്രീകരണത്തിനായി മഹരാജാസ് കോളേജിലെത്തിയതാണ് മമ്മൂട്ടി.
തന്റെ ചിത്രം ആദ്യമായി അച്ചടിച്ചു വന്നത് ഒരു പക്ഷേ ഈ കോളേജ് മാഗസിനിലായിരിക്കുമെന്നും സിനിമ നടൻ അല്ലാതിരുന്ന മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അറിഞ്ഞത് കോളേജിലെ ലൈബ്രറിയിൽ നിന്നായിരുന്നുവെന്നും താരം പറയുന്നു.
മഹാരാജാസ് കോളേജ് സന്ദർശിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കോളജിലെ ലൈബ്രറിയിൽ നിന്നും പഴയ മാഗസിനിലെ തന്റെ ചിത്രം നോക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം.
എന്നെങ്കിലും ഒരിക്കൽ സിനിമാ ഷൂട്ടിംഗിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വർഷങ്ങൾക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളജ് ലൈബ്രറി. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും എല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം.
ഒരു കൗതുകത്തിന് പഴയ കോളജ് മാഗസിനുകൾ അന്വേഷിച്ചു. നിറം പിടിച്ച ഓർമകളിലേക്ക് ആ ബ്ലാക്ക ആൻഡ് വൈറ്റ് അവർ എടുത്തു തന്നു. ഒരുപക്ഷേ ആദ്യമായി എന്റെ ചിത്രം അച്ചടിച്ചുവന്നത് ഇതിലായിരിക്കും എന്റെ കോളജ് മാഗസിനിൽ.
ഒപ്പമുള്ളവർ ആവേശത്തോടെ ആ കാലത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. കാലം മാറും കലാലയത്തിന്റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തിൽ നിന്നും ഇപ്പോൾ മൊബൈലിൽ പതിഞ്ഞ ആ ചിത്രത്തിലേക്കുള്ള ദൂരം. മമ്മൂട്ടി പറയുന്നു.
ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മുഹമ്മദ് ഷാഫിയും, നടൻ റോണി ഡേവിഡ് രാജുമാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
മഹാരാജാസ് ലൈബ്രറിയിൽ നിന്നും തന്റെ പഴയകാല ചിത്രം കണ്ടുപിടിച്ച് മമ്മൂട്ടി; വീഡിയോ
10:25 AM Mar 01, 2023 | Deepika.com