നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം ഏൽപ്പിച്ച ആഘാതത്തിലാണ് മലയാള സിനിമ ലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി ഇന്ന് രാവിലെ പത്തോടെയാണ് അന്തരിച്ചത്.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. 2006ൽ രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് കുറച്ചധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
പുരുഷ മേൽക്കോയ്മയുള്ള ഹാസ്യ വേദികളിൽ തന്റേതായ ഇടം നേടിയ സുബിയെ നിരവധി പേരാണ് അനുസ്മരിച്ചത്. മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക, വിട കൂട്ടുകാരി എന്നാണ് ടിനി ടോം കുറിച്ചത്. സുബി പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് സംവിധായിക വിധു വിൻസന്റ് കുറിച്ചത്.
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, ആന്റണി വർഗീസ്, വിധു വിൻസന്റ്, ധർമജൻ ബോൾഗാട്ടി, സ്നേഹ ശ്രീകുമാർ തുടങ്ങി നിരവധിപ്പേരാണ് നടിക്ക് അനുശോചനം രേഖപ്പെടുത്തി എത്തിയത്.
ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളില് വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തു. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായും സുബി തിളങ്ങി.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. സുരേഷ്,-അംബിക ദന്പതികളുടെ മകളാണ് സുബി. സഹോദരന് : എബി സുരേഷ്.
സുബിയുടെ വിയോഗത്തിൽ വിതുന്പി മലയാള സിനിമ ലോകം; വിട നൽകി സഹപ്രവർത്തകർ
11:36 AM Feb 22, 2023 | Deepika.com