ഓർമശക്തി നഷ്ടപ്പെടുന്നതിനെക്കുറിച്ച് വെളിപ്പെടുത്തി നടി ഭാനുപ്രിയ. പഠിച്ച സംഭാഷണങ്ങളെല്ലാം മറന്നു പോവുകയാണെന്നും അതിനാലാണ് സിനിമകളിൽ അഭിനയിക്കാതിരിക്കുന്നതെന്നും നടി പറയുന്നു. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാനുപ്രിയ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയത്.
എനിക്ക് ഈയടുത്തായി സുഖമില്ല. ഓർമശക്തി കുറഞ്ഞുവരുന്നു. നൃത്തം ചെയ്യാൻ പോലും താൽപര്യമില്ലാതായി. വീട്ടിൽ പോലും ഞാൻ ഇപ്പോൾ നൃത്തം ചെയ്യുന്നില്ല. ഓർത്തിരിക്കേണ്ട പല കാര്യങ്ങളും ഞാൻ മറന്നു പോകുകയാണ്.
പഠിച്ച സംഭാഷണങ്ങളും മറന്നു പോകുന്നു. സില നേരങ്ങളിൽ സില മനിദർഗൾ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് സംഭാഷണങ്ങൾ മറന്നു പോയി. തനിക്ക് വിഷാദമോ പിരിമുറക്കമോ ഇല്ല. എന്നാൽ മറവിക്ക് കാരണം മോശമായ ആരോഗ്യവസ്ഥയാണ്. ഭാനു പ്രിയ പറയുന്നു.
ഭർത്താവുമായി പിരിഞ്ഞു എന്ന വാർത്ത തെറ്റായിരുന്നു. ഞാൻ ചെന്നൈയിലും അദ്ദേഹം ഹൈദരാബാദിലുമായിരുന്നു. ഭാനുപ്രിയയുടെ ഭർത്താവ് ആദർശ് 2018-ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇരുപതുകാരിയായ അഭിനയ ഏകമകളാണ്.
ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റിയിൽ നാച്ചുറൽ സയൻസിൽ ബിരുദത്തിന് പഠിക്കുകയാണ്. അവധി കിട്ടുമ്പോൾ മകൾ നാട്ടിൽ വരാറുണ്ടെന്നും നടി പറയുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള് താമസിക്കുന്നത്.
തെലുങ്കിലും, തമിഴിലും,ഹിന്ദിയിലും മലയാളത്തിലുമടക്കം മികച്ച സിനിമകൾ ചെയ്ത ഭാനുപ്രിയ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ താരസുന്ദരിയായിരുന്നു.
രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ, കുലം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടവും പിടിച്ചുപറ്റി. 2006 ൽ പുറത്തിറങ്ങിയ രാത്രിമഴയാണ് ഭാനുപ്രിയ അവസാനം അഭിനയിച്ച മലയാള ചിത്രം.