ആ ശബ്ദം എന്നും വേറിട്ടതായിരുന്നു. എത്രയൊക്കെ സ്വരങ്ങൾ മാറി വന്നാലും വാണി ജയറാം എന്ന സ്വരത്തിന് വ്യത്യസ്തതയുണ്ടായിരുന്നു. ആ മധുരസ്വരത്തിന്റെ ഉടമ വിടവാങ്ങിയെങ്കിലും ആ സ്വരം സംഗീതാസ്വാദകർ ഉള്ളിടത്തോളം കാലം നിലനിൽക്കുമെന്നതിൽ സംശയമില്ല.
ഓലഞ്ഞാലിക്കുരുവി പാടി മറഞ്ഞിരിക്കുന്നു. വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി കാതിന് ഇന്പമേകുന്ന ഗാനങ്ങൾ സമ്മാനിച്ച് അവർ നിത്യതയിലേക്ക് മടങ്ങി. വാണി ജയറാം എന്ന അതുല്യ ഗായിക പാടിയ ഒരു ഗാനമെങ്കിലും മൂളാത്തവർ വിരളമായിരിക്കും. ഏതോ ജൻമകൽപനയിലും തിരുവോണപുലരിയിലും എത്രയോ തവണ പാടി പതിഞ്ഞിരിക്കുന്നു.
അഞ്ചു പതിറ്റാണ്ടുകൾക്കു മുൻപ് ‘ഗുഡി’ എന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ വസന്ത് ദേശായിയാണ് വാണി ജയറാമിനെ സംഗീതാസ്വാദകർക്കായി പരിചയപ്പെടുത്തിയത്. തുടർന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ.
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്തമായിരുന്നു വാണി ജയറം എന്ന വാണിയമ്മ. ആഷാഢ മാസവും നാദപുരം പള്ളിയിലെ ചന്ദനക്കുടവും തുടങ്ങി എത്രയെത്ര ഗാനങ്ങൾ.
കേട്ടാലും മതിവരാത്ത സുന്ദരഗാനങ്ങൾ. ഇനിയും ആ ഗാനങ്ങൾ അലിഞ്ഞ് ചേരും ആസ്വാദകർ ഉള്ളിടത്തോളം കാലം. വിട പ്രിയപ്പെട്ട വാണിയമ്മ...