കോളേജ് യൂണിയൻ ഉദ്ഘാടനത്തിനിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർഥിയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നടിയുടെ കൈയിൽ ബലമായി പിടിച്ചു എഴുന്നേൽപിക്കുന്ന വിദ്യാർഥി തോളിൽ കൈവെച്ച് ചേർത്തുപിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നടി അനിഷ്ടം പ്രകടിപ്പിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്തു.
തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയതായിരുന്നു അപർണയും വിനീത് ശ്രീനിവാസനും. സംഗീത സംവിധായകൻ ബിജിപാലും വേദിയിലുണ്ടായിരുന്നു.
അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ അടുത്തെത്തിയ വിദ്യാർഥി അപർണയുടെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. താരത്തിന്റെ മുഖത്ത് അനിഷ്ടം പ്രകടമായത് വിഡിയോയിൽ വ്യക്തമായി കാണാൻ കഴിയും.
വീണ്ടും യുവാവ് അപർണയുടെ തോളിൽ കയറി പിടിക്കുകയും അപർണ വെട്ടിച്ച് മാറുകയും ചെയ്യുന്നുണ്ട്. വിദ്യാർഥിയിൽ നിന്നുണ്ടായ പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാർഥികളിലൊരാൾ പിന്നീട് വേദിയിൽ വച്ചുതന്നെ അപർണയോട് ക്ഷമ പറഞ്ഞു.
തുടർന്ന് യുവാവ് വീണ്ടും വേദിയിൽ എത്തുകയും താൻ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപർണയുടെ ഫാൻ ആയതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്.
വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് ഒപ്പമുണ്ടായിരുന്ന വിനീതിന് കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്നാണ് വിദ്യാർഥിയോട് പറഞ്ഞത്.