ശക്തമായ പ്രസംഗവുമായെത്തി കൈയടി നേടിയ ഷൈൻ ടോം ചാക്കോയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇത്രയും അച്ചടക്കത്തോടെ അടുത്തൊന്നും ആരും തന്നെ കണ്ടിട്ടുണ്ടാകില്ലെന്ന് പറഞ്ഞാണ് ഷൈൻ പ്രസംഗം തുടങ്ങുന്നത്.
അറുപത് ദിവസത്തെ ജയിൽ വാസത്തിനിടെ ഒരു പുസ്തകം തന്റെ ജീവിതത്തിനു നൽകിയ പുതിയ പ്രതീക്ഷയെക്കുറിച്ച് ഷൈൻ തുറന്നു സംസാരിച്ചു. ട്രാൻസ് ജെൻഡേഴ്സിനെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
പതിവിൽനിന്നു വ്യത്യസ്തമായി വളരെ പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഷൈനിനെയാണ് വിഡിയോയിൽ കാണാൻ കഴിയുക. ട്രാൻസ്വുമൺ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമസ്കാരം. ഇത്രയും അച്ചടക്കത്തോടുകൂടി എന്നെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. ജീവിതത്തിൽ ബാലരമ പോലും സ്വന്തമായി വായിക്കാത്ത വ്യക്തിയാണ് ഞാൻ. എന്റെ അനുജത്തി എന്റെ അടുത്തിരുന്ന് വായിച്ചു തരും.
അതും ചിത്രകഥകൾ. ചിത്രമില്ലാത്ത കഥകൾ എനിക്ക് വലിയ താൽപര്യമില്ല. അങ്ങനെ വായനയുമായി യാതൊരു ബന്ധവുമില്ലാതെ വളർന്നയാളാണ് ഞാൻ.പഠിക്കാനുള്ളത് നിർബന്ധപൂർവം വായിക്കാറുണ്ട്.
60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ജീവിത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കാൻ ഇടയായത്. പൗലോ കൊയ്ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. ജയിലിൽ അവിടെ കയറുമ്പോൾ, വേഗം ഇറക്കാം എന്ന രീതിയിൽ ആണ് കയറ്റി വിടുന്നത്.
എന്നാൽ ജാമ്യം കിട്ടാതെ സബ് ജയിലിൽ തുടരുന്ന സമയത്ത്, ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നശിച്ച് അടുത്ത ദിനത്തിനായി എന്തിന് കാത്തിരിക്കണമെന്ന തരിപ്രതീക്ഷ പോലും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അപ്പുറത്തെ സെല്ലിൽ നിന്നും ഒരു കൂട്ടുകാരൻ എനിക്ക് ഈ പുസ്തകം എനിക്ക് കിട്ടുന്നത്.
ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയിൽ വളരെ സാവധാനത്തിൽ ആണ് വായന. ജയിലിൽ ഒമ്പതു മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. അപ്പോൾ പുസ്തകം മടക്കേണ്ടി വരുന്നു. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ.
ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷ.
അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. അങ്ങനെ ഓരോ ദിവസവും ഞാൻ കാത്തിരിക്കും. അടുത്ത പേജിലെന്താണെന്നറിയാനുള്ള ആകാംഷ. 60 ദിവസം തള്ളി നീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്ലോയുടെ ഫിഫ്ത് മൗണ്ടൻ. അല്ല, ആ ‘പുസ്തകം’, ആ എഴുത്തിന്റെ ശക്തി.
മനുഷ്യന് വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കാം. കുറെ പേർക്ക് പുസ്തകവും ഇല്ല വായനയും ഇല്ല ഭാഷയും ഇല്ല. എന്നാൽ അവർ ഇതെല്ലാം നമുക്ക് മുൻപേ അനുഭവിച്ചറിയുന്നു. കാടിന്റെ മക്കൾ.
നമ്മൾ പരിഷ്കൃത സമൂഹം. പിന്നെ എന്തുകൊണ്ടാണ് നമ്മൾ ട്രാൻസ് വുമൻ എന്ന് വിളിക്കുന്നത്. അവർ സ്ത്രീ ആകാൻ ആണ് ആഗ്രഹിച്ചത്. എന്തിനാ നമ്മൾ ഇപ്പോഴും അവരെ ട്രാൻസ് വുമൻ എന്നും മെൻ എന്നും വിളിക്കുന്നത്. നമ്മളെങ്കിലും അത് മാറ്റണം.
സ്ത്രീ എന്ന് വിളിക്കാൻ ആണ് അമേയയോട് ഞാൻ പറഞ്ഞത്. ഈ പുസ്തകത്തിന്റെ പേര് ട്രാൻസ് പെണ്ണായ ഞാൻ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ പറ്റുമോ.
ഞാൻ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തിയ സമയത്താണ്. അതുവരെ നമുക്ക് അതില്ല. നമ്മളൊക്കെ കുട്ടികൾ ആയിരുന്നു.
നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേർതിരിക്കുന്നത്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്സ് മോശപ്പെട്ട സംഭവം ആണ്, പ്രവൃത്തിയാണ് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മൾ എത്തിപ്പെട്ടത്.
സ്ത്രീയെ കണ്ടാൽ ആക്രമിക്കാനും പുരുഷനെ കണ്ടാൽ അവൻ ആക്രമിച്ചു പോകും എന്ന അവസ്ഥയിലേക്കും എത്തിയത്. ഇവിടെ കേരളത്തിലും ലൈംഗിക ദാരിദ്ര്യമാണ്, ‘ഇത് എവിടെകിട്ടും, എങ്ങനെ കിട്ടും, ആരുടെ കയ്യിൽനിന്നു കിട്ടു’മെന്നൊക്കെ ആളുകൾ ചിന്തിക്കുന്നു.
വികലമായ സംഭാഷണങ്ങളിൽ ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സർക്കാർ വന്ന ശേഷമാണു ട്രാൻസ്ജെൻഡേഴ്സിനു തന്നെ സ്ഥാനം കിട്ടി തുടങ്ങിയത്. ഇനി അവരെ സ്ത്രീയായിത്തന്നെ സംബോധന ചെയ്യാൻ പഠിക്കണം. ഷൈൻ പറഞ്ഞു.
ഇത്രയും അച്ചടക്കത്തോടെ നിങ്ങളെന്നെ കണ്ടിട്ടുണ്ടാകില്ല; ഗംഭീര പ്രസംഗവുമായി ഷൈൻ ടോം ചാക്കോ
03:56 PM Jan 12, 2023 | Deepika.com