ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വീകരിച്ച് വികാര നിർഭരമായ മറുപടി പറഞ്ഞ് ആർആർആറിന്റെ സംഗീത സംവിധായകൻ എം.എം. കീരവാണി.
പുരസ്കാരങ്ങൾ മറ്റൊരാൾക്ക് സമർപ്പിക്കുക എന്ന കാലങ്ങളായുള്ള സന്പ്രദായം മാറ്റണമെന്ന് ഓർത്തതാണെന്നും എന്നാൽ അതിന് സാധിക്കുന്നില്ലെന്നും വാക്കുകൾ ഇടറി കീരവാണി പറഞ്ഞു. പുരസ്കാരം എന്റെ ഭാര്യക്കും മറ്റുള്ളവർക്കുമൊപ്പം പങ്കിടാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമാനകരമായ ഈ നേട്ടത്തിന് നന്ദി. ഈ പുരസ്കാരം എന്റെ ഭാര്യയുമായി പങ്കിടുവാൻ ഞാൻ ആഗ്രഹിക്കുന്നു. പുരസ്കാരങ്ങൾ യഥാർഥത്തിൽ മറ്റൊരാൾക്കുള്ളതാണെന്ന് പറയുന്നത് കാലങ്ങളായുള്ള ഒരു സമ്പ്രദായമാണ്.
ഇങ്ങനെ ഒരു അവാർഡ് കിട്ടിയപ്പോൾ ആ വാക്കുകൾ പറയരുതെന്ന് ഞാനും ഓർത്തിരുന്നു. എന്നാൽ ഞാൻ ഖേദിക്കുന്നു. ഞാനും ആ പാരമ്പര്യം ആവർത്തിക്കുകയാണ്. കാരണം എസ്.എസ്. രാജമൗലിയുടെ കാഴ്ചപ്പാടിനുള്ളതാണ് ഈ അവാർഡ്. എന്റെ ജോലിയെ നിരന്തരം വിശ്വസിച്ചതിനും പിന്തുണച്ചതിനും അദ്ദേഹത്തോട് ഞാൻ നന്ദി പറയുന്നു.
മിസ്റ്റർ പ്രേം രക്ഷിത്, നിങ്ങളില്ലാതെ ഇത് സംഭവിക്കില്ലായിരുന്നു. ഗാനം ചിട്ടയായി ക്രമീകരിച്ച കാലഭൈരവ, വരികളൊരുക്കിയ ചന്ദ്രബോസ്, ഒപ്പം ഏറ്റവും മനോഹരമായി ഈ ഗാനം ആലപിച്ച രാഹുൽ സിപ്ലിഗുഞ്ജിനും കാലാഭൈരവക്കും നന്ദി.
അത്രയധികം ഊർജത്തോടെ നൃത്തം ചെയ്ത് ഈ ഗാനത്തിന് ജീവൻ നൽകിയ രാം ചരണിനും ജൂനിയർ എൻടിആറിനോടും നന്ദി. പ്രസംഗം പറഞ്ഞു നിർത്തിയപ്പോൾ ഭാര്യ ശ്രീവല്ലിക്ക് വീണ്ടും നന്ദി പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.
ഭാര്യ ശ്രീവല്ലിക്കൊപ്പമാണ് കീരവാണി ചടങ്ങിനെത്തിയത്. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന് നേടിയിരുന്നത്.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളായാണ് രാംചരണ്‍ തേജയും ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തിലെത്തിയത്. ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
ഭാര്യയ്ക്ക് നന്ദി പറഞ്ഞ് വാക്കുകൾ ഇടറി കീരവാണി; വീഡിയോ
09:44 AM Jan 11, 2023 | Deepika.com