കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്... വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ...ആസ്വാദനത്തിന്റെ ഉള്ളറകളിലേക്ക് മഴത്തുള്ളികൾ പൊഴിയുന്ന നാടൻ വഴിയിലൂടെ കൂന്താലി പുഴയുമായെത്തിയ ബീയാർ പ്രസാദ്.
എഴുത്തിലെ പ്രണയവും കാവ്യയും നീതിയുമൊക്കെ പ്രതിഫലിപ്പിക്കുന്ന വരികൾ. കസവിന്റെ തട്ടമിട്ട കൂന്താലി പുഴയെന്ന മൊഞ്ചത്തിയെ നെഞ്ചോട് ചേർത്ത് അദ്ദേഹം വിട ചൊല്ലി. ഇഷ്ടപെടുന്നവരുടെ ഹൃദയത്തിൽ വലിയൊരു ശൂന്യത ബാക്കി വച്ച്...
കേരനിരകൾക്കും ഹരിതതീരത്തിനും ഒത്ത നടുവിലേക്ക് ഒന്നാം കിളിയും പൊന്നാൺ കിളിയുമൊക്കെ പാറി പറന്നെത്തി. അവിടെ നിന്നും ഖൽബിലേക്ക് പറന്നിറങ്ങിയ ബീയാറിനെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഏതു പാട്ടാണ് പ്രിയപ്പെട്ടതെന്ന് തെരഞ്ഞെടുക്കുവാൻ ആകാതെ എല്ലാ പാട്ടുകളും മത്സരിച്ചു നിന്നു.
പ്രിയദർശനുമായുള്ള കൂടിക്കാഴ്ചയാണ് ബീയാർ പ്രസാദിനെ സിനിമ ഗാനരചിതാവ് എന്ന വഴിയിലേക്കെത്തിച്ചത്. നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ വഴി പ്രിദയദർശനോട് ഒരു കഥ പറയാനായി ബീയർ മദ്രാസിലെത്തുന്നു. കഥ ഇഷ്ടപ്പെട്ട പ്രിയദർശൻ ഇത് ഒരു ഇംഗ്ലീഷിലുള്ള സിനിമ ആക്കാമെന്ന് പറയുന്നു.
പിന്നീട് അവരുടെ സംഭാക്ഷണം നീണ്ടു പോകുന്നു. അത് വഴികൾ മാറി വയലാറിലേക്കും ഭാസ്കരൻ മാഷിലേക്കുമൊക്കെ പോയി. തുടർന്ന് സാഹിത്യം എന്ന വിഷയമായി മാറിയ ചർച്ചക്കൊടുവിൽ പ്രിയദർശൻ തന്റെ അടുത്ത ചിത്രത്തിൽ പാട്ടെഴുതാൻ ബീയർ പ്രസാദിനോട് ആവശ്യപ്പെട്ടു.
എന്നാൽ പ്രിയദർശന്റെ വാക്കുകൾ ഒരു തമാശയായി എടുത്ത് ബീയർ മദ്രാസ് വിട്ടു. കൃത്യം മൂന്നു മാസം കഴിഞ്ഞ് വീണ്ടും വിളി വന്നു. തന്റെ അടുത്ത ചിത്രം ഒരു മുസ്ലീം പശ്ചാത്തലത്തിലാണ്. പാട്ട് എഴുതുന്നതിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കോളൂ എന്ന അറിയിപ്പും എത്തി.
മുസ്ലിം പശ്ചാത്തലത്തില് പ്രണയം ആവിഷ്ക്കരിക്കുന്നൊരു ഗാനം എഴുതാന് പ്രിയദര്ശന് ബിയാറിനോട് ആവശ്യപ്പെട്ടു. പഠിച്ചെടുത്ത മുസ്ലീം പദസമ്പത്തുക്കള് നിരത്തിയെഴുതി അദ്ദേഹം ഒരു പാട്ടെഴുതി. എന്നാൽ പാട്ട് വായിച്ചു കഴിഞ്ഞ നിമിഷം പ്രിയദർശൻ പറഞ്ഞു, നമുക്കിത്രയും കട്ടിയുള്ള അറബി വാക്കുകളൊന്നും വേണ്ട, മൊഞ്ചത്തി അങ്ങനെയുള്ള നാടൻ വാക്കുകൾ മതിയെന്ന്. അങ്ങനെയാണ്
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസുമിട്ടൊരു മൊഞ്ചത്തി...
കൂന്താലി പുഴയൊരു വമ്പത്തി... പിറവിയെടുക്കുന്നത്. ശേഷം ഒന്നാം കിളിയും പൊന്നാൺകിളിയുമൊക്കെ പറന്നെത്തി.
അന്നു നീ ചിരിച്ചൂ പാതിവെച്ചൂ കുഞ്ഞു കിനാവിൻ കണ്ണിമാങ്ങ
ഓർത്തിരുന്നൂ കാത്തിരുന്നൂ ജീവിതമാകെ നീറിടുമ്പോൾ
ഈ പച്ചത്തുരുത്തായ് സ്വപ്നത്തുരുമ്പായ് ഖൽബിലിരുന്നു
അങ്ങനെ ബീയർ പ്രസാദ് എന്ന തൂലികയിൽ പിറന്ന എത്രയത്ര മനോഹര വരികൾ. പ്രണയത്തിന്റെ തുള്ളികൾ തങ്ങി തടഞ്ഞു നിന്ന പാടവരന്പത്തു കൂടി എത്ര തവണ യാത്ര ചെയ്തവരാകും നമ്മളിൽ പലരും. മഴത്തുള്ളികൾ വീണ് കിടക്കുന്ന വഴിയിലൂടെ നനഞ്ഞോടി വരുന്ന ദൃശ്യം ഓർത്താൽ മാത്രം മതി ആ വരികളുടെ സൗന്ദര്യം എത്രത്തോളമെന്ന് മനസിലാക്കാൻ....
ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ....
കൂന്താലിപുഴ കടന്ന് മഴത്തുള്ളിയെ നെഞ്ചോട് ചേർത്ത ബീയാർ പ്രസാദ്
09:31 AM Jan 05, 2023 | Deepika.com