കടുവയ്ക്ക് ശേഷം കാപ്പ തീയറ്ററുകളിൽ ഇളക്കി മറിക്കുമ്പോൾ മലയാളത്തിന്റെ വെള്ളിത്തിരിയിൽ ഇടിമുഴക്കമായി ഷാജി കൈലാസ് എന്ന പേര് അടയാളപ്പെടുത്തിയ തലസ്ഥാനം എന്ന സിനിമയ്ക്ക് 30 വയസ് !!
1992 ലാണ് തലസ്ഥാനം എന്ന സിനിമ തീയറ്ററുകളിലെത്തുന്നത്. മലയാള സിനിമ പ്രേക്ഷകർക്ക് അത്രയൊന്നും പരിചയമില്ലാത്ത ആളുകളായിരുന്നു സിനിമയുടെ അണിയറയിൽ. നായകൻ സൂപ്പർതാര പദവി ഒന്നുമില്ലാത്ത സുരേഷ് ഗോപിയും.
മുന്പ് പല സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും അവയൊന്നും കാര്യമായി വിജയിക്കാത്തതിനാൽ തലസ്ഥാനം എന്ന സിനിമ ഷാജി കൈലാസിനും തിരക്കഥാകൃത്ത് രൺജി പണിക്കർക്കും രണ്ടും കൽപ്പിച്ചുള്ള കൈവിട്ട കളിയായിരുന്നു.
മലയാള സിനിമ ഐ.വി. ശശി - ടി. ദാമോദരന്റെ കാലഘട്ടത്തിൽ ആഘോഷമാക്കിയിരുന്ന പൊളിറ്റിക്കൽ ത്രില്ലറുകളുടെ ഗണത്തിലാണ് ഷാജി കൈലാസ് - രൺജി പണിക്കർ തലസ്ഥാനം ഒരുക്കിയത്. എന്നാൽ ചെന്നൈയിൽ തലസ്ഥാനത്തിന്റെ പ്രിവ്യൂ കണ്ട പലരും ഈ ചിത്രം എട്ടുനിലയിൽ പൊട്ടുമെന്ന് രഹസ്യമായി പറഞ്ഞു.
പല തിയറ്റർ ഉടമകളോടും ഈ പടം രക്ഷപ്പെടില്ല എന്ന് പറഞ്ഞവരുമുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ എന്നാൽ വലിയ പ്രതീക്ഷയോടെ തന്നെയാണ് തലസ്ഥാനം തിയറ്ററുകളിൽ എത്തിയത്.
എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് തലസ്ഥാനത്തിന്റെ ആദ്യ ഷോ തന്നെ മികച്ച അഭിപ്രായം നേടി. പിന്നീടുള്ള എല്ലാ ഷോകളും തലസ്ഥാനം എന്ന കൊച്ചു ചിത്രത്തെ സൂപ്പർ ഹിറ്റ് ആക്കുന്ന ജനപ്രവാഹം കൊണ്ടു നിറഞ്ഞു.
പടം പൊട്ടിയാൽ വിദേശത്തേക്ക് ജോലി തേടി പോകാതിരുന്ന സംവിധായകനും തിരക്കഥാകൃത്തിനും തലസ്ഥാനം വിട്ടു പോകേണ്ടി വന്നില്ല. ഷാജി കൈലാസ് - രൺജി പണിക്കർ - സുരേഷ് ഗോപി കൂട്ടുകെട്ട് അവിടെ തുടങ്ങുകയായിരുന്നു.
മലയാള സിനിമയിൽ ആക്ഷൻ സിനിമകൾക്ക് പുതിയൊരു ഭാവവും രൂപവും നൽകാൻ ഇവർക്കായി. പിന്നീട് വന്ന സ്ഥലത്തെ പ്രധാന പയ്യൻസും മാഫിയയും ദി കിംഗും കമ്മീഷണറും ഒക്കെ തലസ്ഥാനത്തിന്റെ വിജയ തുടർച്ചകളായി.
ഷാജിക്കലാസിന്റെ കടുവയും കാപ്പിയും ഒക്കെ വിജയങ്ങൾ തുടരുമ്പോഴും തലസ്ഥാനം എന്ന കൊച്ചു ചിത്രത്തിന്റെ ഭംഗി ഇന്നും വേറിട്ട് നിൽക്കുന്നു. ഇന്റർവെല്ലിന് തൊട്ടുമുന്പ് മാത്രമാണ് നായക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചത്.
എന്നാൽ അതുവരെ ചിത്രത്തെ മുന്നോട്ടു നയിക്കാൻ മറ്റു കഥാപാത്രങ്ങൾക്കായി എന്നത് ചിത്രത്തിന്റെ തിരക്കഥയുടെ ശക്തികൊണ്ടും ആവിഷ്കാര ശൈലിയുടെ വേറിട്ട അനുഭവംകൊണ്ടുമാണ്.
വിദ്യാർത്ഥി രാഷ്ട്രീയം, കുട്ടി നേതാക്കളെ കൊണ്ട് ചൂടു ചോറ് മാന്തിക്കുന്ന വലിയ നേതാക്കളുടെ അണിയറ കഥകൾ.. തുടങ്ങി കൈ പൊള്ളുന്ന വിഷയങ്ങൾ തന്നെയാണ് ഷാജി കൈലാസ് - രൺജി പണിക്കരും തലസ്ഥാനത്തിലൂടെ പ്രേക്ഷകർക്കും മുന്നിൽ എത്തിച്ചത്. വാർത്തകളും സമകാലിക സംഭവങ്ങളും എങ്ങനെ ഒരു സിനിമയ്ക്ക് വിഷയമാക്കാം എന്ന് തലസ്ഥാനം കാണിച്ചു തന്നു.
തലസ്ഥാനത്തിൽ നായകനെക്കാൾ തിളങ്ങിയത് വില്ലൻ ആണെന്ന് പറഞ്ഞാൽ പോലും തെറ്റില്ല. മലയാള സിനിമയിൽ നരേന്ദ്രപ്രസാദ് യുഗത്തിന് തലസ്ഥാനം തുടക്കമിട്ടു. ജിപി എന്ന വില്ലൻ കഥാപാത്രത്തിൽ നരേന്ദ്രപ്രസാദ് നിറഞ്ഞാടിയപ്പോൾ മലയാള സിനിമ അന്നേവരെ കണ്ട എല്ലാ വില്ലന്മാർക്കും മുകളിലായി ആ കഥാപാത്രസൃഷ്ടി. ചിരിക്കുന്ന സുന്ദര വില്ലനായി നരേന്ദ്രപ്രസാദ് തലസ്ഥാനത്തിന്റെ നട്ടെല്ലായി.
വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇന്ത്യയിൽ നടന്ന ഒരു പ്രധാനപ്പെട്ട സംഭവത്തോട് ചേർത്തുവച്ച് അതിനെ കേരളത്തിന്റെ മണ്ണിലേക്ക് പറിച്ചുനട്ട് രൺജി പണിക്കർ ഒരുക്കിയ തിരക്കഥ അന്നത്തെ കേരള രാഷ്ട്രീയത്തിന്റെ നേർ കാഴ്ചയായിരുന്നു.
രാഷ്ട്രീയമറിയാത്തവർക്ക് പോലും മനസിലാകുന്ന പൊളിറ്റിക്കൽ സിനിമയായിരുന്നു തലസ്ഥാനം. രാഷ്ട്രീയ സിനിമയെങ്കിലും കുടുംബ ബന്ധങ്ങൾക്കും അതേ അളവിൽ പ്രാധാന്യം നൽകിയത് കൊണ്ട് തന്നെ തലസ്ഥാനം മനോഹരമായ ഒരു ചിത്രമായി.
മികച്ച പോസ്റ്റർ ഡിസൈനിംഗ് തലസ്ഥാനത്തിന്റെ വിജയത്തിന് മറ്റൊരു കാരണമായി. വലിയ പോസ്റ്ററുകൾ ആയിരുന്നു തലസ്ഥാനത്തിന്റെ പലതും. പ്രേക്ഷകനെ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ.
എംജി സോമൻ, വിജയകുമാർ, ഇടവേള ബാബു, ഗണേഷ് കുമാർ, അശോകൻ, ഗീത , ജനാർദ്ദനൻ തുടങ്ങി വലിയൊരു താരനിരതന്നെ തലസ്ഥാനത്തിൽ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.
കാലം എത്ര കഴിഞ്ഞാലും മാറ്റം വരാത്ത വിദ്യാർഥി രാഷ്ട്രീയത്തിന്റെ ചോര ചിന്തുന്ന നേർക്കാഴ്ചകളാണ് 30 വർഷം മുന്പ് ഷാജി കൈലാസ് രൺജി പണിക്കർക്കും സുരേഷ് ഗോപിക്കും ടീമിനു ഒപ്പം അഭ്രപാളിയിൽ കുറിച്ചിട്ടത്. അതുകൊണ്ടുതന്നെ വർഷങ്ങൾ ഇനിയും മുന്നോട്ട് കുതിച്ചാലും തലസ്ഥാനം എന്ന സിനിമയുടെ ശക്തിയും ഭംഗിയും ഇനിയും കൂടുകയേ ഉള്ളൂ.
തലസ്ഥാനത്തിന് 30 വയസ്
01:35 PM Jan 02, 2023 | Deepika.com