കാഴ്ചക്കാരിലേക്ക് സിനിമ ആസ്വാദിക്കുന്നതിനുള്ള ഏറ്റവും മികച്ച സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം ലുലു മാളിലെ പിവിആർ സിനിമാസിൽ ഐമാക്സ് എത്തി. ജയിംസ് കാമറണിന്റെ അവതാർ 2 ആകും ഐമാക്സിലെ ആദ്യ റിലീസ്.
ഡിസംബർ 21 നാണ് ഐമാക്സിന്റെ പ്രദർശനം ആരംഭിച്ചത്. 830, 930, 1230 എന്നിങ്ങനെയാണ് ഐമാക്സിലെ ടിക്കറ്റിന് ഈടാക്കുന്നത്. ഇതിൽ റിക്ലൈനർ സീറ്റുകൾക്കാണ് 1230 രൂപ. തെന്നിന്ത്യയിലെ ഏറ്റവും വലിയ ഐമാക്സ് തിയറ്റർ കൂടിയാണിത്.
രാജ്യത്തെ 22ാമത്തെ ഐമാക്സ് തിയറ്ററാണ് തിരുവനന്തപുരത്ത് തുറന്നിരിക്കുന്നത്. ഇമേജ്, മാക്സിമം എന്നീ വാക്കുകളുടെ ചുരുക്കെഴുത്ത് രൂപമാണ് ഐമാക്സ്.
കനേഡിയൻ കമ്പനിയായ ഐമാക്സ് കോർപറേഷൻ വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ ഒരുക്കിയിട്ടുള്ള ഐ മാക്സ് തിയറ്ററുകൾ ആദ്യമായി ഇന്ത്യയിലെത്തുന്നത് 1999 ൽ മുംബൈയിലെ വഡാലയിലാണ്. ഇത്തരം ഐ മാക്സ് തിയറ്ററിൽ, സിനിമകൾ സാധാരണയെക്കാൾ വലിയ അളവിലും റെസലൂഷനിലും ഷൂട്ട് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ഐമാക്സ് സ്ക്രീനുകളുടെ വലുപ്പം പ്രധാനമായും മൾട്ടിപ്ലക്സിന്റെ വിസ്തൃതിയെ ആശ്രയിച്ചാണിരിക്കുന്നത്. 47 x 24 അടി മുതൽ 74 x 46 അടി വരെയും തറയിൽനിന്ന് മേൽക്കൂരയിലേക്കും ചുവരിൽനിന്ന് ഭിത്തിയിലേക്കും ഇമേജുകൾ വ്യാപിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. തിയറ്റർ സ്ക്രീനിന് ഒരു ചെറിയ കർവും ഉണ്ടാകും.
ടു കെ, ഫോർ കെ റെസലൂഷനിലുള്ള രണ്ട് പ്രൊജക്ടറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് സിനിമകൾ ഐമാക്സിൽ പ്രദർശിപ്പിക്കുന്നത്. ഒപ്പം അത്യാധുനികമായ സൗണ്ട് സ്പീക്കറുകളും കസ്റ്റം ചെയ്ത ലൗഡ് സ്പീക്കറുകളും ഉപയോഗിച്ചാണ് ശബ്ദ വിന്യാസം സുഗമമാക്കുന്നത്. തിയറ്ററിന്റെ ഏത് കോണിലിരുന്നാലും സിനിമ ഒരേപോലെ ആസ്വദിക്കാൻ സാധിക്കണമെന്ന തരത്തിലാണ് ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ഐമാക്സ് തുടങ്ങി; ടിക്കറ്റ് നിരക്ക് 830 മുതൽ
11:43 AM Dec 22, 2022 | Deepika.com