സിനിമ ആസ്വാദകരുടെ കണ്ണും മനവും നിറയ്ക്കാൻ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. എണ്ണമറ്റ സിനിമാനുഭവം മനസിൽ കോറിയിടാൻ എത്തുന്നവർക്ക് ഉദ്ഘാടന ചിത്രമാവുക ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ചിത്രം ടോറി ആൻഡ് ലോകിത ആകും. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തന്നെയാണ് ചിത്രം പ്രദർശിപ്പിക്കുക.
ആഫ്രിക്കയില്‍ ജനിച്ച് ബെല്‍ജിയം തെരുവുകളില്‍ വളരുന്ന അഭയാര്‍ഥികളായ ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ്.
ഒമ്പതുമുതല്‍ 16 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 70 രാജ്യങ്ങളില്‍നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 78 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
കണ്ട്രി ഫോക്കസ് വിഭാഗത്തില്‍ സെര്‍ബിയയില്‍നിന്നുള്ള ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തില്‍ ആദ്യകാല ചലച്ചിത്രാചാര്യന് എഫ്.ഡബ്ല്യു മുര്‍ണോ, സെര്‍ബിയന്‍ സംവിധായകന് എമിര്‍ കുസ്തുറിക്ക, അമേരിക്കന്‍ സംവിധായകനും തിരക്കഥാകൃത്തുമായ പോള്‍ ഷ്റേഡര്‍, ചിലിയന്‍-ഫ്രഞ്ച് സംവിധായകന് അലഹാന്ദ്രോ ജൊഡോറോവ്സ്കി എന്നിവരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ജാഫര്‍ പനാഹി, ഫത്തി അകിന്, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങളും കിം കി ദുക്കിന്റെ അവസാനചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും. തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
അന്‍പതു വര്‍ഷം പൂര്‍ത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക പ്രദര്‍ശനം, തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദര്‍ശനം എന്നിവയും മേളയില്‍ ഉണ്ടായിരിക്കും.
വീറ്റ് ഹെല്‍മര്‍ ചെയര്‍മാനും ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരി, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന് അല്‍വാരോ ബ്രക്നര്‍, അര്‍ജന്റീനന്‍ നടന് നഹൂല്‍ പെരസ് ബിസ്കയാര്‍ട്ട്, ഇന്ത്യന്‍ സംവിധായകന് ചൈതന്യ തംഹാനെ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
ചലച്ചിത്ര മേള വൈകുന്നേരം 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന് അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്കി മുഖ്യമന്ത്രി ആദരിക്കും.
യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ പങ്കെടുക്കും.