ഹിഗ്വിറ്റ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയെടുത്ത് ഫിലിം ചേംബർ. സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് വിലക്കുകയും എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാനും നിർദേശം നൽകി.
ഹിഗ്വിറ്റ പ്രശസ്തമായ ചെറുകഥയാണ്. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും ചേംബർ വ്യക്തമാക്കി. എന്നാല്‍ വിലക്കിനെ കുറിച്ച് അറിയില്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.
ഫിലിം ചേംബറിന് നന്ദി പറഞ്ഞ് എൻ എസ് മാധവന് ട്വീറ്റ് ചെയ്തിട്ടുണ്ട്. "ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് സൗകര്യമൊരുക്കിയ കേരള ഫിലിം ചേംബറിനോട് ഞാൻ നന്ദിയുള്ളവനാണ്. എല്ലാ പിന്തുണയ്ക്കും നന്ദി. യുവസംവിധായകൻ ഹേമന്ത് നായർക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകൾ നേരുന്നു. സുരാജ്-ധ്യാൻ ചിത്രം കാണാൻ ആളുകൾ ഒഴുകട്ടെ" എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ഹിഗ്വിറ്റ എന്നു പേരിട്ടതിൽ എൻ.എസ്. മാധവൻ അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഫിലിം ചേംബറിന്റെ നിർദേശം.
ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്.
‘‘മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകള്‍ അവരുടെ സ്കൂള്‍ തലത്തില്‍ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെ ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല.എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദുഃഖകരമാണ്.;’ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
ഹേമന്ത് ജി.നായരാണ് ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആലപ്പുഴയിലെ ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധ്യാന്‍ ശ്രീനിവാസന് ഗണ്‍മാനായും സുരാജ് വെഞ്ഞാറമൂട് നേതാവായും വേഷമിടുന്നു.
സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് വേണ്ട; വിലക്കി ഫിലിം ചേംബർ
10:30 AM Dec 02, 2022 | Deepika.com