നല്ല ഒന്നാന്തരം നായകന്മാരായി രണ്ട് "വില്ലന്മാർ' തിയറ്ററിൽ അർമാദിക്കുകയാണ്. ഒരാൾ കാലം മാറിയിട്ടും മാറാത്ത ഒന്നാന്തരം ടോക്സിക് ഭർത്താവാണെങ്കിൽ മറ്റൊരാൾ അഭിഭാഷകർക്കിടയിലെ തല പുകയ്ക്കുന്ന കാലനാണ്.
"ജയ ജയ ജയ ജയ ഹേ'യിൽ ഭാര്യയെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമിക്കുന്ന ഭർത്താവായ രാജേഷായി പകർന്നാടിയിരിക്കുന്നത് ബേസിൽ ജോസഫാണ്. ദർശന ജയഭാരതിയായി രാജേഷിനെ(ബേസിൽ) നിലയ്ക്ക് നിർത്താൻ നോക്കുന്നത് കണ്ട് തീയറ്ററിൽ ചിരിയാഘോഷം തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായെങ്കിൽ വിനീത് ശ്രീനിവാസൻ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിൽ ഡാർക്ക് കോമഡിയുമായി തിയറ്റർ പിടിച്ചടക്കിയിട്ട് ദിവസങ്ങളേ ആകുന്നുള്ളു.
രണ്ട് സംവിധായകർ നായകന്മാരായി നിറഞ്ഞ കൈയടി നേടുന്പോൾ അവരിലെ ഗുരു ശിഷ്യ ബന്ധത്തെ കുറിച്ച് ഓർക്കാതെ വയ്യല്ലോ...
തിരയിലെ കൈയാൾ
ഷോർട്ട് ഫിലിം ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റി വിനീത് ശ്രീനിവാസന്റെ ശിഷ്യത്വം സ്വീകരിച്ചയാളാണ് ബേസിൽ ജോസഫ്. തിരയിലേക്കുള്ള വിനീത് ശ്രീനിവാസന്റെ വിളിയും അസിസ്റ്റന്റ് ഡയറക്ടറായുള്ള അരങ്ങേറ്റവും ബേസിലിലെ സംവിധായകന് ഉണർവേകി.
പിന്നീട് വിനീത് ശ്രീനിവാസനെ നായകനാക്കി ബേസിൽ സംവിധാന കുപ്പായമണിഞ്ഞപ്പോൾ അത് ഗുരുവിനുള്ള ഗുരുദക്ഷിണയായി കൂടി മാറുകയായിരുന്നു. പിന്നീട് ഇങ്ങോട്ട് വിനീത് പാട്ട് പാടിയും അഭിനയിച്ചും സംവിധാനം ചെയ്തും മുന്നേറിയപ്പോൾ ബേസിൽ സംവിധാനത്തിന് പ്രാധാന്യം നൽകി തേടി വരുന്ന കഥാപാത്രങ്ങൾക്ക് നല്ല മുഖം നൽകുകയും ചെയ്തു. ഇപ്പോൾ ദാ രണ്ടാളും ഒരേ സമയം നായകന്മാരായി വിലസുകയാണ്.
നെഗറ്റീവ് ടച്ച്
സമൂഹത്തിൽ ഇപ്പോഴും രാജേഷിനെ(ജയജയജയജയ ഹേ) പോലെ കടുംപിടിത്തമുള്ള, മാറ്റങ്ങളെ അംഗീകരിക്കാത്ത, സ്ത്രീ ഇപ്പോഴും പുരുഷന് കീഴിലാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്ന് ബേസിലിലൂടെ സംവിധായകൻ വിപിൻ ദാസ് പറയുന്പോൾ അഭിഭാഷകർക്കിടയിൽ മനുഷ്യത്വം തൊട്ട് തീണ്ടാത്തവരുണ്ടെന്ന് മുകുന്ദൻ ഉണ്ണിയിലൂടെ (വിനീത് ശ്രീനിവാസൻ) സംവിധായകൻ അഭിനവ് സുന്ദർ നായകും കാട്ടിത്തരുന്നുണ്ട്.
ബേസിൽ ഒന്നാന്തരമായി രാജേഷിനെ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ രാജേഷിനോടുള്ള അമർഷം ഒട്ടും മറച്ചുവയ്ക്കാതെ പ്രകടിപ്പിച്ചു. ഫലമോ തീയറ്ററിൽ സ്ത്രീകളുടെ ഉത്സവ മഹാമഹമാണ് പിന്നീട് കാണാൻ കഴിഞ്ഞത്.
വിനീതിന് പുറമെ സംസാരിക്കാതെ അകമേ സംസാരിച്ച് നല്ല കിടിലൻ ക്രൂരനാകാൻ പറ്റുമെന്ന് മുകുന്ദൻ ഉണ്ണിയിലൂടെ തെളിയിച്ചപ്പോൾ ചിന്തകൾക്ക് മൂർച്ച കൂട്ടി ജാഗരൂകരാകാൻ പ്രേക്ഷകരും തീരുമാനിച്ചിട്ടുണ്ടാവാം.
മാറേണ്ട ചിന്തകൾ
ഈ രണ്ട് നായകന്മാർ സമൂഹത്തിലെ പുഴുക്കുത്തുകളെ വലിച്ച് വെളിയിലേക്ക് ഇട്ടിരിക്കുകയാണ്. രാജേഷിനെ കണ്ടോണ്ടിരിക്കേ ഇനിയെങ്കിലും മാറണ്ടേയെന്ന് ഉള്ളിൽ തന്നോട് തന്നെ ചോദിച്ചിട്ടുള്ള നിരവധിപേർ ഉണ്ടായിരിക്കും (അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഉണ്ടാവും എന്നതാണ് വാസ്തവം).
മുകുന്ദൻ ഉണ്ണിയെ കാണുന്പോൾ ഇൻഷുറൻസിന്റെ പേരിൽ ഇത്തരത്തിലുള്ള ഉഡായിപ്പുകൾ സമൂഹത്തിൽ ഇപ്പോഴും നടക്കുന്നുണ്ടെന്നുള്ള ബോധ്യം കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചേരും. രണ്ടാളും മിടുമിടുക്കന്മാരായി തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കിയപ്പോൾ പ്രേക്ഷകർക്ക് ഇവരോടുള്ള പ്രതീക്ഷയും ഏറിയിരിക്കുകയാണ്.
അർമാദിച്ച് ഗുരുവും ശിഷ്യനും
03:25 PM Nov 15, 2022 | Deepika.com