ചെങ്ങന്നൂർ മുണ്ടൻകാവ് സന്തോഷ് ടാക്കീസിൽ ചൊവ്വാഴ്ച മുതൽ ദിവസേന രണ്ട് പ്രദർശനങ്ങൾ ഉണ്ടാകും. വൈകിട്ട് നാലിന് മാറ്റിനിയും ഏഴിന് ഫസ്റ്റ് ഷോയും ഉണ്ടാകും. ഷാജി എൻ. കരുണിന്റെ പിറവിയാണ് ആദ്യമായി പ്രദർശിപ്പിക്കുക.
വരും ദിവസങ്ങളിൽ തമ്പ്, ഓളവും തീരവും, അമരം, കള്ളൻ പവിത്രൻ, ചില്ല്, ആൾക്കൂട്ടത്തിൽ തനിയെ, ഇരുട്ടിന്റെ ആത്മാവ്, ഉൾക്കടൽ, കൊടിയേറ്റം എന്നീ സിനിമകൾ പ്രദർശിപ്പിക്കും. നവംബർ മൂന്ന് വരെ പ്രദർശനം തുടരും.
കെ എസ്എഫ്ഡി സി ചെയർമാൻ ഷാജി എൻ. കരുൺ സിനിമാ കൊട്ടക ഉദ്ഘാടനം ചെയ്തു. കൗണ്ടറിൽ നിന്ന് ക്യൂ നിന്ന് ടിക്കറ്റ് എടുത്തു വേണം അകത്ത് പ്രവേശിക്കുവാൻ.
പഴയകാലത്തെ അനുസ്മരിക്കുന്ന പ്രചാരപ്രവർത്തനങ്ങളും വ്യത്യസ്തമായിരുന്നു. കാളവണ്ടിയിലും ഉന്തുവണ്ടിയിലും ചെണ്ടയടിച്ചും ബ്ലാക്ക് ആൻഡ് വൈറ്റ് നോട്ടീസ് വിതരണം ചെയ്തുമാണ് പ്രചാരണം നടത്തിയത്.
തിയറ്ററിനോട് ചേർന്ന് കപ്പലണ്ടി ത്തട്ടും മുറുക്കാൻ കടയും, പാട്ടുപുസ്തകശാലയും ഒരുക്കിയിട്ടുണ്ട്. ഗതകാല സ്മരണകളെ വീണ്ടെടുത്ത് സ്ഥാപിച്ച ഈ സിനിമാകൊട്ടക ചെങ്ങന്നൂർ പെരുമയുടെ ഭാഗമായാണ് ഒരുക്കിയത്. സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘാടക സമതിയാണ് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തിയത്.
ഡൊമനിക് ജോസഫ്
‘മുണ്ടൻകാവ് സന്തോഷ് ടാക്കീസിൽ ദിവസേന രണ്ട് പ്രദർശനങ്ങൾ..!’
04:23 PM Oct 25, 2022 | Deepika.com